"രമ'ണീയം ഇൗ കാഴ്‌ച
ചെറുവത്തൂർ : കാഞ്ഞങ്ങാട്... കൊന്നക്കാട്.... കെഎസ്ആർടിസി ബസിന് മുന്നിൽ നിന്ന് കണ്ടക്ടറുടെ യൂണിഫോമും ധരിച്ച് ടിക്കറ്റ് മെഷീനും ബാഗും കൈയിലേന്തി വിളിച്ച് പറഞ്ഞ് യാത്രക്കാരെ സ്വാഗതം ചെയ്യും കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർ. ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർഥത മാത്രമല്ല ഈ വനിതാ ശബ്ദത്തിൽ പ്രതിധ്വനിക്കുന്നത്. പ്രായം ചെന്നവർക്ക് ബസിൽ ഘടിപ്പിച്ചിരിക്കുന്ന ബോഡുകൾ വായിക്കാൻ സാധിക്കുന്നല്ലെങ്കിൽ പോകാനുള്ള സ്ഥലം കൂടി അവരുടെ കാതുകളിലേക്കെത്തിക്കും. കാഞ്ഞങ്ങാട് ഡിപ്പോയിലെ വനിതാ കണ്ടക്ടർ കെ രമയാണ് കെഎസ്ആർടിസിക്ക് മുതൽക്കൂട്ടാവുന്നതും ജോലിയിലെ ആത്മാർഥതയുടെ താരമാകുന്നതും.കൊടക്കാട് ആനിക്കാടി സ്വദേശിനിയാണ്. 2011ൽ ആണ് ഇവർ ജോലിയിൽ പ്രവേശിക്കുന്നത്. ചെയ്യുന്ന തൊഴിലേതായാലും അതിനോടുള്ള പ്രതിബദ്ധതയാണ് മുഖമുദ്ര. പയ്യന്നൂർ ഡിപ്പോയിലായിരുന്നപ്പോൾ രാമന്തളി -കുഞ്ഞിമംഗലം -പഴയങ്ങാടി റൂട്ടിലായിരുന്നു സേവനം. യാത്രക്കാർക്ക് വഴികാട്ടി വിളിച്ച് പറയുക മാത്രമല്ല യാത്രക്കാർ പറഞ്ഞുവെച്ച ഇറങ്ങാനുള്ള സ്റ്റോപ്പുകൾ കൃത്യമായി ഓർമിച്ച് അവർക്കുള്ള സ്റ്റോപ്പുകളിൽ ഇറക്കി വഴികാട്ടിയായും ഈ ജനകീയ കണ്ടക്ടർ ഒപ്പംചേരും. നിലവിൽ കാഞ്ഞങ്ങാട് -കൊന്നക്കാട് ഓർഡിനറി ബസിലെ കണ്ടക്ടറാണ് രാവിലെ എട്ടിന് ആരംഭിക്കുന്ന സേവനം രാത്രി എട്ടിനാണ് അവസാനിക്കുക. ഭർത്താവിന്റെ പൂർണ പിന്തുണയും ജോലിക്ക് ലഭിക്കുന്നതാണ് ഏറെ സന്തേഷമെന്ന് രമ പറഞ്ഞു. സഹപ്രവർത്തകരായ സ്ത്രീ, പുരുഷ കണ്ടക്ടർമാരുമായും ജീവനക്കാരുമായും നല്ല സൗഹൃദമാണ് ഇവർ കാത്ത് സൂക്ഷിക്കുന്നത്. കെഎസ്ആർടിസിയിലുണ്ടായ പരിഷ്കരണങ്ങളും ജീവനക്കാർക്ക് ഗുണകരമാണെന്നും രമ പറയുന്നു. രമയുടെ തൊഴിൽ വൈഭവം സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെ മൂന്ന് ലക്ഷത്തിലധികം പേർ ഇത് കണ്ടുകഴിഞ്ഞു.
No comments