കുണ്ടംകുഴി കടുത്ത വേനലിൽ പയസ്വിനി പുഴയും വറ്റിവരളുന്നു...
കുണ്ടംകുഴി കടുത്ത വേനലിൽ പയസ്വിനി പുഴയും വറ്റിവരളുന്നു. പുഴയിൽ ബാവിക്കര തടയണ ഉൾപ്പെടെയുള്ള തടയണയുള്ള ഭാഗങ്ങളിൽ മാത്രമേ നിലവിൽ വെള്ളമുള്ളു. മറ്റിടങ്ങളിലെല്ലാം ചില കുഴികളിൽ മാത്രമായി വെള്ളം ചുരുങ്ങുകയാണ്. വേനൽ കടുത്ത ഈ ഏപ്രിൽ മാസമാണ് പുഴയിൽ ജലക്ഷാമം രൂക്ഷമായത്. മീനുകളും മറ്റു ജീവജാലങ്ങളും നശിച്ചുപോവുകയാണ്. ജില്ലയുടെ ഔദ്യോഗിക ജീവി പാലപ്പൂവൻ ആമകൾക്കും പുഴ വറ്റിവരണ്ടത് ഭീഷണിയാകുന്നു. പുഴയുടെ ജൈവവൈവിധ്യത്തെ ഈ വരൾച്ച ബാധിക്കുമെന്ന് പരിസ്ഥിതി സ്നേഹികളും ആശങ്കപ്പെടുന്നു. പുഴക്കരികിൽ കവുങ്ങ്, തെങ്ങ്, വാഴ കൃഷി ചെയ്യുന്ന കർഷകരും പ്രതിസന്ധിയിലാണ്. നിലവിൽ പുഴയുടെ കുഴികളിൽ അവശേഷിക്കുന്ന വെള്ളം മോട്ടോർ മാറ്റി മാറ്റി വച്ച് കൃഷിക്ക് എത്തിക്കുന്നുണ്ട്. എന്നാൽ വേനൽ തുടർന്നാൽ എത്ര കാലം വെള്ളം ലഭിക്കുമെന്ന ആശങ്കയുമുണ്ട്. പാണ്ടിക്കണ്ടത്തും ബാവിക്കരയിലും ഉള്ളത് പോലെ ചൊട്ട ഭാഗത്തും ഒരു തടയണ വേണമെന്നാണ് ചൊട്ട പ്രദേശവാസികളുടെ ആവശ്യം. പുഴയുടെ എരിഞ്ഞിപ്പുഴ, അഡൂർ ഭാഗങ്ങളിൽ തടയണ നിർമ്മിക്കാനുള്ള നടപടികൾ തുടങ്ങി.
No comments