മരണപ്പെട്ട നിലയിൽ കാണപ്പെട്ട കിസാൻ സേനാ നേതാവ് ഷുക്കൂർ കാണാജേ (55)ക്ക് നാടിന്റെ യാത്രാമൊഴി
കാസർകോട്: ചൊവ്വാഴ്ച തറവാട് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കിസാൻ സേനാ നേതാവ് ഷുക്കൂർ കാണാജേ (55)ക്ക് നാടിന്റെ യാത്രാമൊഴി. ജനറൽ ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം ബുധനാഴ്ച രാവിലെ പുത്തിഗെ ജുമാ മസ്ജിദ് അങ്കണത്തിൽ നൂറുകണക്കിന് പേരുടെ സാന്നിധ്യത്തിൽ ഖബറടക്കി. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് ഷുക്കൂറിനെ കാണാജെയിലെ തറവാട് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ കട്ടത്തടുക്കയിലെ വിട്ടിൽ നിന്ന് കാണാജെയിലെ തോട്ടത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയതായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തറവാട്ടുവീട്ടിൽ എത്തി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൊലീസ് നടത്തിയ പരിശോധനയിൽ ഷുക്കൂറിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു: 'എന്റെ മരണത്തിന് ഞാൻ തന്നെയാണ് ഉത്തരവാദി എന്നും ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് ജീവിതം അവസാനിപ്പിക്കുന്നത് എന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ ഉള്ളത് എന്ന് പൊലീസ് പറഞ്ഞു. ഷുക്കൂറിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. പുത്തിഗെയിലെ കർഷകരുടെ പ്രശ്നങ്ങൾ അധികൃത കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും പരിഹരിക്കുന്നതിനും മുൻ പന്തിയിൽ ഉണ്ടായ നേതാവിനെയാണ് നഷ്ടമായതെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.
No comments