Breaking News

വിദ്യാഭ്യാസമില്ലെങ്കിൽ പകരം സുപ്രധാന 2 വകുപ്പുകളിൽ ഒന്ന് ചോദിക്കാൻ ലീഗ്; അഞ്ചാം മന്ത്രി സ്ഥാനത്തിൽ തർക്കം, 4 മന്ത്രിമാരിൽ ഏകദേശ ധാരണ


മലപ്പുറം: മുഖ്യമന്ത്രിപ്പോരിൽ വി ഡി സതീശനുള്ള പിന്തുണ തുടരാൻ മുസ്ലീം ലീഗ്. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തും. മാത്യു കുഴൽനാടന്‍റെ പ്രസ്താവനയിൽ കടുത്ത പ്രതിഷേധമാണ് ലീഗിൽ ഉയരുന്നത്. ലീഗ് നേതാക്കൾ പരസ്യമായി ഒരു കാര്യവും പറഞ്ഞില്ല എന്നിരിക്കെ മാത്യുവിന്‍റേത് അനവസരത്തിലുള്ള വിമർശനമെന്നാണ് ലീഗ് വ്യക്തമാക്കുന്നത്. അതേസമയം, നാലു മന്ത്രിമാരെ കുറിച്ച് ലീഗിൽ ഏകദേശ ധാരണയായിട്ടുണ്ട്.

പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, കെഎം ഷാജി, എൻ ഷംസുദ്ദീൻ എന്നിവര്‍ മന്ത്രിമാരാകും. അഞ്ചാം മന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസുമായുള്ള ചർച്ചയ്ക്ക് ശേഷമാകും. വിദ്യാഭ്യാസ വകുപ്പിലെങ്കിൽ ആരോഗ്യം അല്ലെങ്കിൽ റവന്യു വകുപ്പ് വേണമെന്ന ആവശ്യമുയർത്താനാണ് ലീഗ് നീക്കം. അഞ്ചാം മന്ത്രിയിൽ തർക്കവും തുടങ്ങിയിട്ടുണ്ട്. സ്റ്റാഫ്‌, ബോർഡ്‌ കോർപറേഷൻ നിയമനങ്ങൾ നിയന്ത്രിക്കാൻ പിഎംഎ സലാമിന്‍റെ നേതൃത്വത്തിൽ സമിതിയുണ്ടാകും. പാർട്ടി അറിയാതെ നിയമനങ്ങൾ പാടില്ലെന്നാണ് നിബന്ധന.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ജനവികാരം വി ഡി സതീശന് അനൂകൂലമാണെന്ന അഭിപ്രായം എഐസിസി നിരീക്ഷകരെ മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്. സതീശന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനാണ് ജനം വോട്ട് ചെയ്തതെന്നും ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം, കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ലീഗ് ഇടപെടരുതെന്ന നിലപാടുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. പിന്നാലെ മാത്യുവിനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചു.

No comments