Breaking News

കൊല്ലം അപകടം: വണ്ടിയോടിച്ചയാള്‍ക്ക് ഹെവി ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്ന് MVD, കുറ്റകരമായ നരഹത്യക്ക് കേസ്


കൊല്ലം: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊല്ലം കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടത്തില്‍ വാഹനമോടിച്ചയാള്‍ക്ക് ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം ഇയാള്‍ ആദ്യമായി ഇന്നാണ് വാഹനം ഓടിച്ചത്. ടിപ്പര്‍ ലോറിയുടെ ജിപിഎസ് പ്രവര്‍ത്തനക്ഷമമായിരുന്നില്ല. സ്പീഡ് ഗവര്‍ണറും ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും എംവിഡി അറിയിച്ചു.


സംഭവത്തില്‍ കുറ്റകരമായ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ലോറി ഡ്രൈവർക്കെതിരെയാണ് കേസ്. എഫ്ഐആറിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ച് മനുഷ്യജീവന് ആപത്തുണ്ടാക്കിയ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ വകുപ്പുകൾ തുടർ പരിശോധനയ്ക്ക് ശേഷം ഉൾപ്പെടുത്തും. മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് കൂടി ലഭിച്ചശേഷമാകും മേൽ നടപടികൾ സ്വീകരിക്കുക.



അതേസമയം അപകടത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി നാഗരാജു ഐപിഎസ് അറിയിച്ചു. 16 വര്‍ഷം പഴക്കമുള്ള വാഹനമാണ് അപകടമുണ്ടാക്കിയത്. വാഹനത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ചുള്‍പ്പടെ വിശദമായ പരിശോധന നടത്തുമെന്നും നാഗരാജു പറഞ്ഞിരുന്നു. ഓവര്‍ലോഡുമായാണ് വാഹനം സഞ്ചരിച്ചത്. സ്‌കൂള്‍ വാഹനങ്ങളുടെ സമയവും ടിപ്പറുകളുടെ സമയവും പരിമിതപ്പെടുത്തേണ്ടതുണ്ട്. കാലാനുഗതമായ മാറ്റം ഉണ്ടാകണം. സമയക്രമവുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ല ഈ അപകടങ്ങള്‍ക്ക് കാരണമെന്നും സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങള്‍ ഇല്ലാത്തത് കൂടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. ആരാണ് കുറ്റക്കാരന്‍ എന്ന് കണ്ടെത്തട്ടെ. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും നാഗരാജു ഐപിഎസ് വ്യക്തമാക്കി.

No comments