വനംവകുപ്പിന്റെ കാസർകോട്ടെ ഗോഡൗണിൽ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
കാസർകോട് : വനംവകുപ്പിന്റെ കാസർകോട്ടെ ഗോഡൗണിൽ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കർണ്ണാടക, ചിക്മംഗ്ളൂരുവിലെ മുഹമ്മദ് ഫതീദ് എന്ന ഡോ. മുഹമ്മദ് ഫരീദി(60)നെയാണ് കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി മധുസൂദനനൻ നായരും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു. കേരളം, കർണ്ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലായി സമാന കേസുകളുള്ള സംഘത്തിലെ അംഗമാണ് മുഹമ്മദ് ഫരീദെന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. 2005 ജൂൺ 22ന് രാത്രിയിലാണ് കാസർകോട് റെയിൽവെ സ്റ്റേഷനു സമീപത്തുള്ള വനം വകുപ്പിന്റെ ഗോഡൗണിൽ കൊള്ള നടന്നത്. വാഹനത്തിൽ എത്തിയ സംഘം കാവൽക്കാരനെ കെട്ടിയിട്ട ശേഷം രണ്ടു ആനക്കൊമ്പുകളും 100 കിലോ ചന്ദനമുട്ടികളും കൊള്ളയടിച്ചുവെന്നാണ് കേസ്. കാസർകോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു
കൈമാറുകയായിരുന്നു. കേസിൽ ഏതാനും പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.
No comments