Breaking News

ലൈസൻസ് ലഭിക്കാനുള്ള കാലതാമസം കുറയ്ക്കും, വൻ മാറ്റവുമായി എംവിഡി, സ്വാഗതം ചെയ്ത് ഡ്രൈവിംഗ് സ്കൂൾ ഉടമക‌ൾ


കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റുകൾ വൈകുന്നത് മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഇറക്കിയ സർക്കുലർ സ്വാഗതം ചെയ്ത് ഡ്രൈവിംഗ് സ്കൂൾ ഉടമക‌ൾ. ഉത്തരവ് നിലവിൽ വരുന്നതിലൂടെ ലൈസൻസ് ലഭിക്കുന്നതിനായുള്ള കാലതാമസം മാറുമെന്ന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമക‌ൾ പ്രതികരിച്ചു. വലിയ രീതിയിലുള്ള മാറ്റമാണ് പ്രതിസന്ധി പരിഹരിക്കാനായി മോട്ടോർ വാഹന വകുപ്പ് സർക്കുലറിലൂടെ മുന്നോട്ട് വച്ചിട്ടുള്ളത്. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നാൽപതിൽ നിന്ന് അന്‍പതാക്കി ഉയര്‍ത്തി.നേരത്തെ ഇത് 40 ആയിരുന്നു ദിവസവും 28 പുതിയ അപേക്ഷകളില്‍ ടെസ്റ്റ് നടത്തും. 20 പേര്‍ക്ക് റീ ടെസ്റ്റ്. വിദേശത്തേക്ക് ജോലിക്കോ പഠനത്തിനോ പോകുന്നത് ചൂണ്ടിക്കാട്ടി അപേക്ഷിച്ചവരിൽ ദിവസവും രണ്ടു പേര്‍ക്ക് വീതവും ടെസ്റ്റ് നടത്തും. ഫിറ്റനസ് പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ഒരു ദിവസം പാടില്ലെന്ന നിബന്ധനയും മാറ്റി. ആദ്യ ടെസ്റ്റ് തോറ്റാൽ എട്ടു ദിവസത്തിനകം രണ്ടാം ടെസ്റ്റിന് സമയം നൽകും. ലേണേഴ്സ് അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനുള്ളിൽ ടെസ്റ്റിനുള്ള തീയതി നൽകും.

ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ച മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ തീരുമാനം അടിമുടി തിരുത്തുന്നതാണ് പുതിയ സർക്കുലർ. ഡ്രൈവിങ് ലൈസൻസ് പരീക്ഷാ നടത്തിപ്പിൽ ഗുരുതര പിഴവുണ്ടെന്ന് കണ്ടെത്തിയാണ് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ടെസ്റ്റിൽ നിയന്ത്രണം കൊണ്ടുവന്നത്. സിഐടിയു അടക്കം പ്രതിഷേധിച്ചിട്ടും മന്ത്രി പിൻമാറിയില്ല. ഒരു എംവിയും എഎംവിയും അടക്കമുള്ള ഉദ്യോഗസ്ഥർ 60 ടെസ്റ്റുകള്‍ വരെ നടത്തുമായിരുന്നു. ഇത് 40 ആക്കി കുറച്ചു. ഇതോടെ അപേക്ഷകള്‍ കെട്ടിക്കിടപ്പായി. ലൈസൻസിനായി കാത്തിരിക്കുന്നവരുടെ പരാതി കൂടി. 18 വർഷം വരെ പഴക്കം ഉള്ള വാഹനങ്ങൾ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാവൂ, ടെസ്റ്റ്‌ വാഹനങ്ങളിൽ ക്യാമറ വെക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും എന്നെല്ലാം അന്നത്തെ ഉത്തരവിലുണ്ടായിരുന്നു. തുടർന്ന് ഡ്രൈവിങ് സ്കൂളുകൾ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

No comments