Breaking News

വയനാട്ടിൽ യുവതിക്ക് നേരേ ലൈം​ഗികാതിക്രമം, ഒത്താശചെയ്തവരിൽ ഭർതൃമാതാവും; രണ്ട് സ്ത്രീകളടക്കം മൂന്ന് പ്രതികളും റിമാൻഡിൽ


മാനന്തവാടി(വയനാട്): യുവതിയെ ബലം പ്രയോഗിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ മൂന്നു പേർ പിടിയിൽ. യുവതിയെ ഉപദ്രവിച്ച കോഴിക്കോട് കാവിലുംപാറ കുനിയിൽ വീട്ടിൽ കെ.സി മനോജും(49) ഒത്താശ ചെയ്ത കൊട്ടിയൂർ നെടുമ്പാറ വീട്ടിൽ എൻ.ജി ബിന്ദു(43)വും യുവതിയുടെ ഭർതൃമാതാവുമാണ് അറസ്റ്റിലായത്.

2026 ഏപ്രിലിലായിരുന്നു സംഭവം. ബിന്ദുവിന്റെ അമ്മയെ പരിചരിക്കാനെന്ന് പറഞ്ഞാണ് ബിന്ദു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഭ‍ർതൃമാതാവ് യുവതിയെ കൊണ്ടുവന്നത്. എന്നാൽ, അവിടെയുണ്ടായിരുന്ന മനോജ് മുറിയിൽ അതിക്രമിച്ചുകയറി യുവതിയെ ബലംപ്രയോ​ഗിച്ച് ലൈം​ഗികാതിക്രമത്തിന് ഇരയാക്കി. ഇതിനായി ബിന്ദു മനോജിൽനിന്ന് പണം കൈപ്പറ്റുകയുംചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ കുടുംബം തകർക്കുമെന്നും ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി.

സംഭവത്തിൽ ഒത്താശചെയ്ത ഭർതൃമാതാവിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മനോജും ബിന്ദുവും പിടിയിലായത്. മാനന്തവാടി ഡിവൈഎസ്പി വി. ലതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

No comments