'അടിച്ചുചതച്ചു; മതം മാറാൻ നിരന്തരം ഭീഷണിപ്പെടുത്തി' ഉസ്ബെക്കിസ്ഥാൻ കൊലപാതകത്തിൽ പ്രതിക്കെതിരെ സാവരിയയുടെ കുടുംബം
ഉസ്ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി എംബിബിഎസ് വിദ്യാർത്ഥിനി സാവരിയ ബസന്തിനെ സഹപാഠി സദറുൽ അനം അതിക്രൂരമായി മർദിച്ചെന്ന് കുടുംബം. തല മുതൽ കാലുവരെ അടിച്ചുചതച്ചു.
മൃതദേഹത്തിലുണ്ടായിരുന്ന മുറിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കാണിച്ചുതന്നിരുന്നു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതി മതപരിവർത്തനം നടത്താൻ സാവരിയയെ നിർബന്ധിച്ചിരുന്നു. എന്നാൽ സാവരിയ അത് വിസമ്മതിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. കൂടെയുണ്ടായിരുന്ന സഹപാഠികളാണ് ഇക്കാര്യം പറഞ്ഞത്. കൊലപാതകത്തിന്റെ കാരണം ഇതുരെ വ്യക്തമായിട്ടില്ല. ശരീരത്തിൽ നിറയെ മുറിവുകളുണ്ടെന്ന് കുടുംബം പറയുന്നു.
ഉസ്ബെക്കിസ്ഥാനിൽ നിന്ന് കേസിന്റെ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടികളും ആൺകുട്ടികളും ഒരു കെട്ടിടത്തിലാണ് താമസിക്കുന്നത്. ഹോസ്റ്റലിൽ സൗകര്യങ്ങളില്ല, ഭക്ഷണം കഴിക്കാൻ പോലും പ്രതിസന്ധിയുണ്ടെന്ന് കുടുംബം പറയുന്നു.
പ്രതിക്ക് നാട്ടിലേക്ക് എത്താനുള്ള സാഹചര്യം തടയാനാണ് നാട്ടിൽ റീപോസ്റ്റ്‌മോർട്ടം നടത്തി കേസ് സ്‌ട്രോങ് ആക്കിയതെന്ന് കുടുംബം പറഞ്ഞു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് മാത്രമാണ് അവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് മുറിവുകളോ ക്രൂരതകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുടുംബം പറഞ്ഞു. സാവരിയ ബസന്തിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ റീ പോസ്റ്റമോർട്ടം ചെയ്യും. പെൺകുട്ടിയുടെ സഹപാഠിയും പെരിന്തൽമണ്ണ സ്വദേശിയുമായ സാദറുൽ അനം നിലവിൽ ഉസ്ബെക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്.
പ്രതി സദറുൽ അനം മുമ്പും ഉപദ്രവിച്ചിരുന്നതായാണ് കുടുംബം സംശയിക്കുന്നത്. സംഭവത്തിൽ പിതാവ് ബസന്ത് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് പ്രതി സദറുൽ അനാമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പോലീസ് കേസെടുത്തത്. ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ട 22 വയസുകാരി സാവരിയ ബസന്തും 23 കാരനായ പ്രതി സദറുൽ അനമും.
No comments