Breaking News

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 157 ആയി; ദുരന്തത്തിൻ്റെ വ്യാപ്തി കൂടിയേക്കാമെന്ന് ആശങ്ക


കാഠ്മണ്ഡു: നേപ്പാളിൽ ചൈനയുടെ ടിബറ്റ് മേഖലയ്ക്ക് ഇടയിലുള്ള ഹിമാലയൻ അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ ഇതുവരെ 157 മരണം. ബുധനാഴ്ച രാത്രി വരെ 157 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് നേപ്പാൾ പൊലീസ് അറിയിച്ചത്. നേപ്പാൾ ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 400ലധികം വിനോദസഞ്ചാരികളെ കാണാതായിട്ടുണ്ട്. ഇതിൽ ഏകദേശം 340 പേർ വിദേശികളാണ്. കാണാതായവരിൽ 133 പേർ ഇന്ത്യയിൽ നിന്നുള്ള തീർഥാടകരാണെന്നാണ് നേപ്പാൾ ടൂറിസം ബോർഡ് വക്താവ് സുനിൽ ശർമ്മയെ അറിയിച്ചത്. കാണാതായവരിൽ 47 പേർ അമേരിക്കക്കാരും 34 പേർ ഓസ്‌ട്രേലിയക്കാരും 33 പേർ ബ്രിട്ടീഷുകാരും 24 പേർ കാനഡക്കാരുമാണെന്നും അദ്ദേഹം അറിയിച്ചു. ജലവൈദ്യുത നിലയത്തിൽ ജോലി ചെയ്തിരുന്ന എട്ട് ദക്ഷിണ കൊറിയൻ പൗരന്മാരെ കാണാതായതായി ദക്ഷിണ കൊറിയയും അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നിന്നുള്ള നൂറുകണക്കിന് ഹിന്ദു തീർഥാടകർ വർഷംതോറും സന്ദർശിക്കുന്ന ടിബറ്റിലെ കൈലാസ് മാനസസരോവർ തീർഥാടന പാതയിലാണ് ദുരന്തബാധിത പ്രദേശം. നിരവധി പേർ തീർത്ഥാടനത്തിനായി എത്തിച്ചേരാറുള്ള സമയത്താണ് ഇപ്പോൾ അപകടം സംഭവിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ല. അതിർത്തി പ്രദേശത്ത് നിരവധി ആളുകൾ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും വൻ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടാകാമെന്നുമുള്ള ആശങ്കയാണ് അധികൃതർ പങ്കുവെയ്ക്കുന്നത്.

No comments