കരിവെള്ളൂരിൽ ഭർത്താവ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയ യുവതിക്കും അമ്മയ്ക്കും ജീവിതം തിരികെപ്പിടിക്കണം; അവർക്ക് വേണം കൈത്താങ്ങ്
കരിവെള്ളൂർ • വിവാഹമോചനത്തിനു കേസ് കൊടുത്ത വിരോധത്തിൽ ഭർത്താവ് പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതിയെയും യുവതിയുടെ അമ്മയെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നാട് കൈകോർക്കുന്നു. കരിവെള്ളൂർ കൂക്കാനം മുത്തപ്പൻ ക്ഷേത്രത്തിനു സമീപം പി.പ്രജിഷ (37), അമ്മ പി.പത്മിനി (56) എന്നിവർക്കു വേണ്ടിയാണ് ഗ്രാമം ഒരുമിച്ചിറങ്ങുന്നത്.
കഴിഞ്ഞ മാസം 17ന് രാത്രി 10 മണിയോടെയാണ് പ്രജിഷയുടെ ഭർത്താവ് വി.സനൽ കുമാർ വീട്ടിലെത്തി ഇരുവരുടെയും ദേഹത്ത് പെട്രോൾ ഒഴിച്ചു തീകൊളുത്തിയത്. സംഭവത്തിൽ സനൽ കുമാറിന് പൊള്ളലേൽക്കുകയും മരണപ്പെടുകയും ചെയ്തു. പ്രജിഷയും പത്മിനിയും കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവർക്ക് 50 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.
കരിവെള്ളൂർ എവി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പാചകത്തൊഴിലാളിയാണ് പത്മിനി. കൂക്കാനം എകെജി സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയനാണ് പ്രജിഷ. തിരിച്ചു ജീവിതത്തിലേക്ക് വരാൻ 75 ലക്ഷത്തിലധികം രൂപ ചികിത്സാ ചെലവുവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഭാരിച്ച ചെലവ് ഇവരുടെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. നാടിന്റെ കൂട്ടായ്മക്കൊപ്പം സുമനസ്സുകളുടെ സഹായവും ആവശ്യമാണ്. പ്രജിഷയ്ക്ക് പ്ലസ് വണ്ണിനും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ടു മക്കളുണ്ട്. കുടുംബത്തിന് തണലാകാൻ കേരള ഗ്രാമീൺ ബാങ്ക് പെരളം ശാഖയിൽ പത്മിനി പ്രജിഷ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
ബാങ്ക് അക്കൗണ്ട് Nm: 40512101049060
IFSC: KLGB0040512
ഗൂഗിൾ പേ നമ്പർ : 8891133990
No comments