Breaking News

വയറ്റിൽ ട്യൂമർ ബാധിച്ച് അവശ നിലയിലായ തെരുവ് നായക്ക് രക്ഷകരായി ചുള്ളിക്കരയിലെ ഒരുപറ്റം മൃഗസ്നേഹികൾ


രാജപുരം: വയറ്റിൽ ട്യൂമർ ബാധിച്ച് അവശ നിലയിലായ തെരുവ് നായക്ക് സംരക്ഷണമൊരുക്കി ചുള്ളിക്കരയിലെ മൃഗ സ്നേഹികൾ. പ്രസവത്തെ തുടർന്ന് വയറ്റിൽ ട്യൂമർ ബാധിച്ച ചുള്ളിക്കര ടൗണിലെ കാവൽക്കാരിയായ നായയ്ക്കാണ് ഒരു കൂട്ടം മൃഗ സ്നേഹികൾ സംരക്ഷണവുമായി മുന്നോട്ട് വന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വയറിനടിയിൽ നിലത്ത് ഇഴയുന്ന രീതിയിൽ ഗോളാകൃതിയിലുള്ള മാംസ പിണ്ഡവുമായി ഏന്തി നടക്കുന്ന നായ ചുള്ളിക്കരയിലെ നൊമ്പര കാഴ്ചയായിരുന്നു. ചുള്ളിക്കരയിലെ ഡ്രൈവർമാരായ രാജു ചൂരനോലിക്കൽ, മുപ്പാത്തിയിൽ സണ്ണി എന്നിവർ നായയെ ഒരാഴ്ച മുൻപ് രാജപുരം മൃഗാശുപത്രിയിൽ എത്തിച്ച് താൽക്കാലിക ചികിത്സ ലഭ്യമാക്കിയിരുന്നു. ശസ്ത്രക്രിയ ചെയ്യാനാണ് അന്ന് നിർദ്ദേശിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം കാസർകോട്ടെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സീനിയർ സർജൻ ഡോ.എ.മുരളീധരനെ ബന്ധപെട്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ശനിയാഴ്ച നായയെ പരിചരണത്തിനായി തൃക്കരിപ്പൂരിലെ എ.ബി.സി കേന്ദ്രത്തിലേക്ക് മാറ്റാനൊരുങ്ങുകയാണ് ചുള്ളിക്കരയിലെ രാജു ചൂരനോലിക്കൽ, ബേബി മേലത്ത്, മുപ്പാത്തിയിൽ സണ്ണി, അമല ടോമി, അലോണ ബിജു, വിൽസൻ മാങ്കുന്നേൽ തുടങ്ങിയവരുടെ കരുണ വറ്റാത്ത ഇടപെടലാണ് മിണ്ടാപ്രാണിയുടെ ജീവന് രക്ഷയായത്. പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ ശസ്ത്രക്രിയ നടത്തി പരിചരണത്തിന് ശേഷം ചുള്ളിക്കരയിൽ തന്നെ എത്തിക്കുമെന്ന് ഡോക്ടർ പറഞ്ഞു. ചുള്ളിക്കര ടൗണിന്റെ കാവൽക്കാരി ആരോഗ്യവതിയായി തിരിച്ചെത്തുന്നതുവരെ കാത്തിരിക്കുകയാണ് നാട്ടുകാർ.

No comments