Breaking News

അഞ്ഞൂറോളം കേസുകളിലെ പ്രതി; പിടികിട്ടാപ്പുള്ളി 'കാമാക്ഷി ബിജു' പിടിയിൽ



ഇടുക്കി: കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ്‌ഐ എന്നറിയപ്പെടുന്ന കാമാക്ഷി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളം വിവിധ പൊലീസ് സ്റ്റേഷനുകളിലായി 500ഓളം മോഷണകേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. കട്ടപ്പന പൊലീസാണ് പ്രതിയെ പിടികൂടിയത്. ഭവനഭേദന കേസുകളും വാഹന മോഷണ കേസുകളും കൂടാതെ പൊലീസിനെ ആക്രമിച്ചതിന് മൂന്ന് കേസുകളും ഇയാള്‍ക്കെതിരെയുള്ളത്. ഇടുക്കി ഉള്‍പ്പെടെ വിവിധ ജില്ലകളിലെ കോടതികളില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പല കേസുകളിലായി 15 വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി, തങ്കമണി, കട്ടപ്പന പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് അഞ്ചോളം ബുള്ളറ്റുകള്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. മോഷ്ടിച്ച ബുള്ളറ്റുകള്‍ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലാണ് ഇയാള്‍ വില്‍പ്പന നടത്തുന്നത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസിനെ ആക്രമിക്കുകയും പിടികൂടിയാല്‍ പൊലീസുമായി സഹകരിക്കാതിരിക്കുകയുമാണ് കാമാക്ഷി ബിജുവിന്റെ പതിവ്. ഇയാള്‍ക്കെതിരെ ആരെങ്കിലും സാക്ഷി പറഞ്ഞാല്‍ അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇയാളെ പിടികൂടുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കാമാക്ഷി ബിജുവിനെ പിടികൂടിയത്.


No comments