വളയം പിടിക്കാൻ മാത്രമല്ല കൃഷിയിലും വിജയം കൊയ്ത കാരാക്കോട്ടെ സാബുവിന് ജില്ലയിലെ മികച്ച കര്‍ഷകനുളള അവാർഡ്
കാഞ്ഞങ്ങാട്: കാസർകോട് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് പച്ചക്കറി കൃഷി വികസനപദ്ധതി ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
-മികച്ച കര്‍ഷകനായി മടിക്കൈ കാരാക്കോട്ടെ യുവകർഷകൻ കെ.ജെ.സാബു അർഹനായി .
15,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ് .
മടിക്കൈ പഞ്ചായത്തിലും കോടോം-ബേളൂർ പഞ്ചായത്തിലുമായി ഏകദേശം ഒമ്പതര ഏക്കർ കൃഷിഭൂമിയിലാണ് സാബുവിന്റെ ജൈവകൃഷി വ്യാപിച്ചു നിൽക്കുന്നത്. മടിക്കൈ പഞ്ചായത്തിലെ തന്റെ പുരയിടം നിൽക്കുന്ന രണ്ടേക്കറിൽ വിവിധ കൃഷികളും സാബു ചെയ്യുന്നുണ്ട്.
കൃഷിക്കാവശ്യമായ ജൈവ കീടനാശിനികളും മറ്റും സ്വന്തമായി നിർമ്മിക്കുന്നുണ്ട് . കോടോം ബേളൂർ പഞ്ചായത്തിലെ പനങ്ങാട് യു പി സ്കൂളിനോട് ചേർന്ന കാട്ടിയടുക്കം എന്ന സ്ഥലത്ത് വർഷങ്ങളായി കാട് പിടിച്ചു കിടന്ന കുന്നും പുറത്തെ തരിശ് ഭൂമിയിൽ വന്യ മൃഗങ്ങളോടും മയിലും മറ്റു കാട്ടു ജീവികളോടും മല്ലടിച്ചു ആറ് വർഷമായി പാട്ട കൃഷിയും ചെയ്തു വരുന്നത്. രണ്ട് പഞ്ചായത്തിലുമായി പാവൽ , നരമ്പൻ ,പടവലം , പയർ ,വെണ്ട ,വെള്ളരി , മുള്ളൻ കക്കിരി , മത്തൻ , കുമ്പളം , ചൂരക്ക ,വഴുതിന , പച്ച മുളക് ,തക്കാളി ,ചീര, ചോളം , തുവര , കൂർക്ക , മധുര കിഴങ്ങു ,കപ്പ ,ചേന , ചേമ്പ് , കാച്ചിൽ ഇടവിളയായി കുറ്റിപയർ ,ഇഞ്ചി , മഞ്ഞൾ , നെല്ല് തുടങ്ങി എല്ലാവിധ കൃഷികളും ചെയ്യുന്നുണ്ട് .
പച്ചക്കറികളുടെ ഉത്പാദനത്തിൽ മാത്രമല്ല അവയുടെ തൈകൾ ഒരുക്കുന്നതിലും സാബുവിന് തന്റെ തായ രീതികളുണ്ട്. ചോളത്തിന്റെ വേരുകൾ ഉപയോഗിച്ചുണ്ടാക്കിയ വെർമി കമ്പോസ്റ്റ് മിശ്രിതവുമായി ചേർത്താണ് സാബു തന്റെ കൃഷിക്കാവശ്യമായ വിത്തുകൾ മുളപ്പിക്കുന്നത്. ഇങ്ങനെ ഉണ്ടാകുന്ന വിത്തുകൾ കൂടുതൽവിളവുകൾ തരുമെന്നും കീടങ്ങളെ പ്രതിരോധിക്കും എന്നും സാബു സാക്ഷ്യപ്പെടുത്തുന്നു.
കൃഷികൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെയും പക്ഷികളെയും തടയുന്നതിനും ഇദ്ദേഹത്തിന് തനതായ മാർഗമുണ്ട്. എക്സ് റെ ഷീറ്റും നീളൻ കുപ്പികളും ഇരുമ്പ് ദണ്ഡും നട്ടും കെട്ടിത്തൂക്കി ഇവ കാറ്റിലുലഞ്ഞ് പരസ്പരം സ്പർശിക്കുമ്പോൾ ഉണ്ടാവുന്ന ശബ്ദം ഉപയോഗിച്ച് വന്യമൃഗങ്ങളെയും പക്ഷികളെയും തുരത്തുന്ന രീതിയാണ് അദ്ദേഹം അവലംബിച്ചു പോരുന്നത്.
തരിശുഭൂമിയിൽ പൊന്നുവിളയിക്കുന്ന ഈ യുവ കർഷകനെ തേടി ഇതിന് മുമ്പും നിരവധി അവാർഡുകളും എത്തിയിട്ടുണ്ട്.
2018-19 ജില്ലാ കർഷക അവാർഡ് രണ്ടാം സ്ഥാനവും, 2019 - 20 വർഷം ജില്ലയിൽ ഒന്നാം. സ്ഥാനവും സംസ്ഥാനത്തെ മികച്ച ജൈവ കർഷകനുള്ള അക്ഷയശ്രീ അവാർഡ് ഇദ്ദേഹത്തെ രണ്ടുതവണ തേടിയെത്തിയിട്ടുണ്ട്.

No comments