കാഞ്ഞങ്ങാടിന്റെ കാത്തിരിപ്പ് നീളുന്നു.. എന്ന് തുറക്കും കോട്ടച്ചേരി മേൽപ്പാലം?
കാഞ്ഞങ്ങാട്: ചുവപ്പുനാടയില്‍ കുരുങ്ങി കാഞ്ഞങ്ങാട്ടെ തീരദേശമേഖലയുടെ സ്വപ്നപദ്ധതിയായ കോട്ടച്ചേരി മേല്‍പ്പാലം വൈകുന്നു. മേല്‍പ്പാലത്തിന്റെ ഇരുഭാഗത്തുമുള്ള കോണ്‍ക്രീറ്റ് സ്ലാബുകളെല്ലാം സ്ഥാപിച്ചു. ഇവ രണ്ടും കൂട്ടിമുട്ടണമെങ്കില്‍ റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ സുരക്ഷിത സാക്ഷ്യപത്രം ലഭിക്കണം.ഇതാണ് അനന്തമായി നീളുന്നത്. നിര്‍മാണം തുടങ്ങുന്നതിനുമുന്പേ സാങ്കേതികമായി സുരക്ഷാ അനുമതിയൊക്കെ ലഭിച്ചതാണ്. ഗര്‍ഡര്‍ (ഇരുന്പ് സ്ലാബുകള്‍) സ്ഥാപിക്കുന്പോള്‍ സുരക്ഷാ സാക്ഷ്യപത്രം നല്‍കണമെന്നത് നടപടിക്രമങ്ങളുടെ ഭാഗമാണ്
റെയില്‍വേ അസി. എന്‍ജിനിയര്‍ ഇതുസംബന്ധിച്ച് അപേക്ഷ അയച്ചിട്ട് അഞ്ചുമാസം കഴിഞ്ഞു. മന്ത്രി ഇ. ചന്ദ്രശേഖരനും രാജ്മോഹന്‍ ഉണ്ണിത്താന് എംപിയും വിഷയത്തില്‍ ഇടപെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇവിടെ സ്ഥാപിക്കാന്‍ കൊണ്ടുവന്ന ഗര്‍ഡറുകള്‍ റെയില്‍വേ ഗേറ്റ് പരിസരത്ത് കാടുകയറിക്കിടക്കുകയാണ്.
2003ല്‍ ഒ. രാജഗോപാല്‍ റെയില്‍വേ സഹമന്ത്രിയായിരുന്നപ്പോഴാണ് കോട്ടച്ചേരി മേല്‍പ്പാലമെന്ന ആലോചന തുടങ്ങിയത്. 2007ല്‍ റെയില്‍വേ ഇതിനായി പത്തുലക്ഷം രൂപ നീക്കിവച്ചു. 2010ല്‍ ഇ. അഹമ്മദ് സഹമന്ത്രിയായിരിക്കെ രൂപരേഖയായി. എന്നാല്‍ സ്ഥലമേറ്റെടുക്കുന്നതിനെതിരേ ചിലര്‍ കോടതിയെ സമീപിച്ചതോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിന്നു. കേസ് തീരാന്‍ അഞ്ചുവര്‍ഷമെടുത്തു. ഒടുവില്‍ നഗരസഭ ചെയര്മാന് വി.വി. രമേശന്റെയും കര്‍മസമിതിയുടെയും ഇടപെടലിലൂടെയാണ് എതിര്‍പ്പുകള്‍ ഇല്ലാതായത്.
2018 ഏപ്രില്‍ 14ന് പാലം പണി ആരംഭിച്ചു. കാഞ്ഞങ്ങാട്ടെ പ്രധാന റോഡില്‍ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് വടക്ക് നൂറു മീറ്റര്‍ മാറിയാണ് മേല്‍പ്പാലം റോഡ് തുടങ്ങുന്നത്. 860 മീറ്റര്‍ നീളവും 10.5 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ നിര്‍മാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനുമായി 38 കോടി രൂപയാണ് നീക്കിവച്ചത്.
1.48 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. ഒട്ടേറെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. കൊച്ചിയിലെ ജിയോ ഫൗണ്ടേഷനാണ് പാലം നിര്‍മിക്കുന്നത്.
ഒന്നരവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. കോവിഡും ലോക്ക് ഡൗണുമെല്ലാം പണിയെ ബാധിച്ചു. ഇതുകൂടാതെയാണ് സാക്ഷ്യപത്രത്തിനായുള്ള കാത്തിരിപ്പും. റെയില്‍വേ ഗേറ്റിലെ മടുപ്പിക്കുന്ന കാത്തിരിപ്പില്ലാതെ തടസമില്ലാത്ത യാത്രയെന്ന തീരദേശജനതയുടെ കാത്തിരിപ്പും നീളുകയാണ്.
No comments