Breaking News

സ്വർണ്ണക്കടത്തിൽ ശിവശങ്കറിന് നിർണ്ണായക പങ്കെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്; ഗൂഢാലോചനയിലും പങ്കാളിത്തം


കൊച്ചി: ശിവശങ്കർ അറസ്റ്റിലായി 60 ദിവസം പൂർത്തിയാക്കുന്നതിനു മുൻപ് കുറ്റപത്രം നൽകാന്‍ എൻഫോഴ്സ്മെന്റ് നീക്കം. കുറ്റപത്രം സമർപ്പിക്കുന്നതോടെ സ്വാഭാവിക ജാമ്യത്തിന് ശിവശങ്കറിന് അർഹത ഉണ്ടാകില്ല. കഴിഞ്ഞ ഒക്ടോബർ 28 നായിരുന്നു ചോദ്യംചെയ്യലിന് പിന്നാലെ ശിവശങ്കർ അറസ്റ്റിൽ ആയത്.

ലൈഫ് മിഷന്‍ കോഴ ഇടപാട് അടക്കമുള്ളവയിലൂടെ 14 കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇ.ഡിയുടെ നിഗമനം. എന്നാല്‍ ശിവശങ്കരന്‍റേതായി സ്വപ്നയുടെ പേരിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ലോക്കറില്‍ നിന്നും ലഭിച്ച പണവും സ്വർണവും മാത്രമാണ് ഇ.ഡിക്ക് തെളിവായി ലഭിച്ചിട്ടുള്ളു. ഈ സാഹചര്യത്തിൽ ശിവശങ്കറിന്‍റെ പേരിലുളള പരമ്പരാഗതമായി കിട്ടിയത് ഒഴികെയുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ. ഡി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ബിനാമി പേരുകളിലേക്ക് അടക്കം കമ്മീഷന് തുക മാറ്റിയിട്ടുണ്ടാകാം എന്നാണ് ഇഡിയുടെ സംശയം. ഇക്കാര്യങ്ങളും വിശദമായി അന്വേഷിക്കുന്നുണ്ട്. പിന്നീട് സമർപ്പിക്കുന്ന അനുബന്ധ കുറ്റപത്രത്തിലായിരിക്കും ഇതിൻ്റെ വിശദാംശങ്ങൾ സമർപ്പിക്കുക. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിൻ്റേതാണെന്ന നിഗമനത്തിലാണ് ഇ.ഡി. ഈ തുക കണ്ടുകെട്ടും.


ശിവശങ്കർ സ്വർണ്ണക്കടത്ത് കേസിലെ നിർണ്ണായക പ്രതിയെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നത്.സ്വർണ്ണക്കടത്ത് ഗൂഢാലോചനയിലും ശിവശങ്കറിന് പങ്കുണ്ട്. സ്വർണ്ണക്കടത്തിൽ തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നുവെന്നും കുറ്റപത്രം ആരോപിക്കുന്നുണ്ട്.
സ്വപ്നയുമായി ചേർന്ന് സർക്കാറിൻ്റെ ഭാവി പരിപാടികളിലും കമ്മീഷൻ തട്ടാൻ ശ്രമിച്ചു.സ്വപ്നയ്ക്ക് സർക്കാറിൽ നിന്നും പോലീസിൽ നിന്നും ശിവശങ്കർ സഹായം ചെയ്തു നൽകിയെന്നും ആരോപണമുണ്ട്.

ലൈഫ് മിഷനിലും സ്വർണ്ണക്കടത്തിലും ശിവശങ്കർ കോഴ വാങ്ങി എന്നത് വാട്സ് ആപ് ചാറ്റ് വഴി മാത്രമല്ല സ്ഥിരീകരിക്കുന്നത്. സ്വപ്നയുടെ മൊഴിയിലും ഇത് സമ്മതിച്ചിട്ടുണ്ട്.
സർക്കാർ പദ്ധതികളുടെ വിശദാംശങ്ങൾ സ്വപ്നയ്ക്ക് കൈമാറിയതുവഴി ഈ പദ്ധതികളിൽ സ്വപ്ന വഴി കോഴപ്പണം സമ്പാദിച്ചു എന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.

2018 ലും 2019 ലും ശിവശങ്കർ കസ്റ്റംസ്/എയർപോർട്ട് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട്. 3-4 പ്രാവശ്യം ശിവശങ്കർ ഇവരെ വിളിച്ചതായി സ്വപ്നയും സമ്മതിച്ചിട്ടുണ്ട്. ചാർട്ടേർഡ് അക്കൗണ്ടൻറ് വേണുഗോപാലിന് മുൻപരിചയമില്ലാത്ത സ്വപ്നയുമായി ചേർന്ന് ലോക്കർ തുറക്കാൻ തയ്യാറായത് ശിവശങ്കറിൻ്റെ നിർദ്ദേശപ്രകാരമാണ്.

ലൈഫ്മിഷൻ സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞ ശേഷവും ശിവശങ്കർ ലൈഫ്മിഷൻ പദ്ധതികളിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴത്തെ സി.ഇ.ഒ. യു.വി.ജോസ്, തൻ്റെ മൊഴികളിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ശിവശങ്കർ വഴിയാണ് താൻ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ കണ്ടതെന്നും യു.വി.ജോസ് മൊഴി നൽകിട്ടുണ്ട്. ഈ പദ്ധതിയിൽ ശിവശങ്കർ കോഴ കൈപ്പറ്റി എന്നതിന് മതിയായ തെളിവുകൾ ഉണ്ടെന്നും ഇ.ഡി. ആരോപിക്കുന്നു.

No comments