Breaking News

സാംസ്‌കാരിക- സിനിമാ മേഖലയ്ക്ക് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി; നഷ്ടമായത് പുതിയ തലമുറയിലെ പ്രഗൽഭനായ കവിയെയെന്ന് പ്രതിപക്ഷ നേതാവ്


തിരുവനന്തപുരം; കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്ന്, കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങൾ മലയാളി മനസ്സിൽ എന്നും തങ്ങി നിൽക്കും. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്കാരിക- സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ പ്രതി പക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു. സാഹിത്യ സമ്പുഷ്ടമായ നിരവധി ഭാവഗീതങ്ങൾ ആണ്‌ ഗാന രചയിതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നുതിർന്നു വീണത്." ചോര വീണ മണ്ണിൽ നിന്നുയർന്ന വീണ പൂമരം " തുടങ്ങി അദ്ദേഹം എഴുതിയ പാട്ടുകളെല്ലാം തന്നെ ജനങ്ങൾ നെഞ്ചിലേറ്റിയവയാണ്
താനുമായി വളരെ അടുത്ത സുഹൃത്ത് ബന്ധമാണ് പുലർത്തിയിരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അനിൽ പനച്ചൂരാന്റെ നിര്യാണത്തിലൂടെ പുതിയ തലമുറയിലെ പ്രഗത്ഭനായ കവിയെയും, ഗാന രചയിതാവിനെയുമാണ് നമുക്ക് നഷ്ടമായതെന്നും രമേശ്‌ ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു..

No comments