കടുമേനി അരിമ്പയിലെ വീട്ടമ്മയുടെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം.. ബന്ധുക്കൾ പരാതിയുമായി രംഗത്ത്
കടുമേനി: കഴിഞ്ഞ ദിവസം മരണപ്പെട്ട അരിമ്പയിലെ ബിന്ദു (42)ന്റെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിനു പരാതി നൽകി. ഇന്നലെ രാവിലെയാണ് ബിന്ദു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചു മരണപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് ബിന്ദുവിനെ കഴുത്ത് വേദനയെ തുടർന്ന് പയ്യന്നൂരിലെ ബി.കെ.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കോവിഡ് ടെസ്റ്റിന് വിധേയയാക്കിയ ബിന്ദുവിന്റെ ഫലം നെഗറ്റീവ് ആയതോടെ ബിന്ദുവിനെ അഡ്മിറ്റ് ചെയ്തു.തുടർന്ന് വേദനയ്ക്കുള്ള ഇൻജെക്ഷൻ നൽകി. ഇതിനു ശേഷം കൈ കാലുകൾ നീര് വച്ചു വരികയും ഇവരുടെ അവസ്ഥ ഗുരുതരം ആവുകയുമായിരുന്നു.
ആശുപത്രിയിൽ ബിന്ദുവിന്റെ ഒപ്പം ഉണ്ടായിരുന്നത് പത്താം ക്ലാസിൽ പഠിക്കുന്ന ഇളയ മകളാണ്.അവസ്ഥ ഗുരുതരം ആയതോടെ ബിന്ദുവിന്റെ ബന്ധുക്കളെ പോലും അറിയിക്കാതെ ബി.കെ.എം ആശുപത്രി അധികൃതർ ഇടപ്പെട്ട് ഇവരെ പരിയാരത്തേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായ രോഗിയെ ഐസിയുവിലേക്ക് മാറ്റാതെ കൊറോണ വാർഡിലേക്കാണ് മാറ്റിയതെന്ന് ബിന്ദുവിന്റെ സഹോദരൻ ആരോപിച്ചു.കൊറോണ വാർഡിൽ ആയതിനാൽ കൂടെ ആരും നിൽക്കാനും അധികൃതർ അനുവദിച്ചില്ല. ഒപ്പം ഉണ്ടായിരുന്ന മകൾ വിവരം അറിയിച്ചപ്പോഴാണ് സഹോദരനടക്കാം വിവരമറിയുന്നത്.ആശുപത്രി അധികൃതരുടെ ഈ അനാസ്ഥക്കെതിരെ പരിയാരം പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകി.

No comments