Breaking News

കര്‍ണാടക റോഡുകള്‍ അടച്ചതോടെ ദുരിതത്തിലായത് ജില്ലയിലെ രോഗികളും വിദ്യാര്‍ത്ഥികളും


തലപ്പാടി: കര്‍ണാടകയില്‍ കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ചതോടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും വ്യാപാരികളും ആസ്പത്രികളിലേക്ക് ചികിത്സക്ക് പോകുന്ന രോഗികളും അടക്കം കടുത്ത ദുരിതത്തിലായി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കര്‍ണാടകയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന നിലപാട് കര്‍ണാടക സര്‍ക്കാര്‍ കടുപ്പിച്ചതോടെയാണ് ഈ ദുരിതം. സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ കോവിഡ് പരിശോധനക്കായി എത്തിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ കൊണ്ട് കാസര്‍കോട് നഗരസഭാ ഡൈനിംഗ് ഹാളിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിലടക്കം വലിയ തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്.

കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനപാത അടക്കമുള്ള അതിര്‍ത്തി റോഡുകള്‍ കര്‍ണാടക അടച്ചത്.


തലപ്പാടി ഉള്‍പ്പെടെ നാലിടങ്ങളില്‍ അതിര്‍ത്തി കടക്കാന്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി. കര്‍ണാടകയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തലപ്പാടി ഉള്‍പ്പെടെയുള്ള നാല് പാതകളില്‍ മുഴുവന്‍ യാത്രക്കാരെയും കോവിഡ് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷമേ കടത്തിവിടുന്നുള്ളൂ.

കേന്ദ്രം പ്രഖ്യാപിച്ച അണ്‍ലോക്ക് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണിതെന്നാണ് ആരോപണം. പരീക്ഷ അടുത്തുവരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഇത് ഉണ്ടാക്കിയിട്ടുള്ളത്. ഇതിൽ പ്രതിഷേധിച്ച് രാവിലെ നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. നീക്കത്തിനെതിരെ കെ.പി.സി.സി. സെക്രട്ടറി ബി. സുബ്ബയ്യ റൈ കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

No comments