Breaking News

സ്വർണ്ണാഭരണങ്ങൾക്ക് ജൂൺ 1 മുതൽ ഹാൾമാർക്കിംഗ് നിർബന്ധമാക്കും

സ്വർണ്ണാഭരണങ്ങൾക്ക് ജൂൺ 1 മുതൽ ഹാൾ മാർകിംഗ് നിർബന്ധമാക്കുമെന്നും നീട്ടി വെക്കുന്നതിനുള്ള യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്നും കൺസ്യൂമർ അഫയേഴ്സ് സെക്രട്ടറി ലീലാ നന്ദനും ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർസ് (ബിഐഎസ്) ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരിയും വ്യക്തമാക്കി. ഇതുവരെ രാജ്യത്ത് 34647 ജ്വല്ലറികളാണ് ലൈസൻസ് എടുത്തിട്ടുള്ളതെന്നും രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം ജ്വല്ലറികൾ ലൈസൻസ് എടുക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അവർ പറഞ്ഞു.


സ്വര്‍ണ്ണത്തിന്  മായമില്ലാത്തത് എന്ന മുദ്ര പതിപ്പിക്കുന്ന ഹാൾ മാർകിംഗ് നടപടികൾ ഇൻഡ്യയിൽ ആരംഭിച്ചിട്ട് 20 വർഷത്തോളമായി. എന്നാൽ ഇതുവരെ നിർബന്ധമായിരുന്നില്ല.  2004ൽ നിർബന്ധമാക്കുമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീടത് പലതവണ നീട്ടിവെച്ചു. ഹാൾ മാർകിംഗ് നിർബന്ധമാക്കിയാൽ വിൽക്കപ്പെടുന്ന സ്വർണ്ണാഭരണങ്ങൾക്കെല്ലാം ബി.ഐ.എസ് മുദ്ര വേണ്ടി വരും. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉപഭോഗമുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ എന്നതിനാല്‍ തന്നെ ഈ തീരുമാനം ദൂരവ്യാപക ഫലമുളവാക്കുന്നതാണ്. 


ജിഎസ്‌ടി രജിസ്ട്രേഷൻ എടുത്തവരും അല്ലാത്തവരുമായ മുഴുവൻ പേരും ബി.ഐ.എസ് ലൈസൻസ് എടുക്കേണ്ടിവരും. ലൈസൻസ് എടുക്കാത്തത് മൂലം സ്വർണ്ണ വ്യാപാരം ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ അഞ്ച് ലക്ഷത്തോളം സ്വർണ്ണ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടതായി വന്നേക്കുമെന്ന് ജിജെസി ദേശീയ ഡയറക്ടറും എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷററുമായ അഡ്വ. എസ് അബ്ദുൽ നാസർ പറഞ്ഞു. കഴിഞ്ഞ 20 വർഷത്തെ ബോധവൽക്കരണത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ആറ് ലക്ഷത്തോളം സ്വർണ്ണ വ്യാപാരികളിൽ 34647 പേരാണ് ലൈസൻസ് എടുത്തിട്ടുള്ളതെന്നും രണ്ട് മാസത്തിനകം ഒരു ലക്ഷം ജ്വല്ലറികൾ ലൈസൻസ് എടുക്കുമെന്നുള്ള ബി.ഐ.എസിന്റെ ആത്മവിശ്വാസം എങ്ങനെ ശരിയാകുമെന്നും അദ്ദേഹം ചോദിച്ചു.


അടിസ്ഥാന സൗകര്യവികസനം ഇതുവരെ എവിടെയുമെത്തിയിട്ടില്ല. ഒരു സംസ്ഥാനത്ത് ഒരു ഓഫീസ് മാത്രമാണുള്ളത്. പരിമിതമായ ജീവനക്കാർ മാത്രമാണ് അവിടെയുള്ളത്. പല സംസ്ഥാനങ്ങളിലും ഇതുവരെ ഹാൾ മാർകിങ് സെന്റർ പോലുമില്ല. ഇത്തരം ഗൗരവപരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് സ്വർണ്ണാഭരണങ്ങൾക്ക് ഹാൾ മാർകിംഗ് നിർബന്ധമാക്കുന്നത് നീട്ടി വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

No comments