Breaking News

ഒരു മാസം മുമ്പ് കാണാതായ പുല്ലൂർ പൊള്ളക്കടയിലെ പെണ്‍കുട്ടിയെ തെലുങ്കാനയില്‍ കണ്ടെത്തി


കാഞ്ഞങ്ങാട്: പുല്ലൂര്‍ പൊള്ളക്കടയില്‍ നിന്ന് കാണാതായ ആലിങ്കാല്‍ ഹൗസില്‍ ശ്രീധരന്റെ മകള്‍ കെ.അഞ്ജലി(21)യെ തെലുങ്കാനയില്‍ കണ്ടെത്തി. ഒരു ലോഡ്ജില്‍ തനിച്ച് താമസിച്ചു വരുന്നതിനിടയില്‍ മലയാളി സമാജം പ്രവര്‍ത്തകര്‍ക്ക് സംശയം തോന്നിയിരുന്നു. അമ്പലത്തറ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ കണ്ട് സംസാരിച്ചതില്‍ നിന്നാണ് പൊള്ളക്കടയില്‍ നിന്നും ഒരു മാസം മുന്‍പ് കാണാതായ പെണ്‍കുട്ടിയാണെന്ന് വ്യക്തമായത്.


മലയാളി സമാജം പ്രവര്‍ത്തകര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെലുങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ചതില്‍ നിന്നാണ് വിവരങ്ങള്‍ കിട്ടിയത്.


പുല്ലൂര്‍ പൊള്ളക്കടയിലെ ആലിങ്കാല്‍ ഹൗസില്‍ ശ്രീധരന്റെ മകള്‍ കെ.അഞ്ജലി(21)യെ ഇക്കഴിഞ്ഞ ഏപ്രില്‍ 19 നാണ് വീട്ടില്‍ നിന്നു കാണാതായത്. അമ്പലത്തറ പൊലീസിന്റെ അന്വേഷണത്തില്‍ അഞ്ജലി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തി ചെന്നൈ മെയിലിന് കയറിയതായി കണ്ടെത്തിയിരുന്നു.


ചെന്നൈയില്‍ എത്തിയ അഞ്ജലി ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. രണ്ടു ഫോണുകളുണ്ടായിരുന്നെങ്കിലും രണ്ടും ഓഫാക്കിയ നിലയിലായിരുന്നു.


കൊളത്തൂരിലെ യുവാവിനൊപ്പമാണു യുവതി പോയതെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് ആ വഴിക്കും അന്വേഷണം നടത്തിയിരുന്നു. ബന്ധുക്കള്‍ സംശയിക്കുന്ന ആള്‍ ഇപ്പോള്‍ ഗള്‍ഫിലാണ് ഉള്ളതെന്ന വിവരമാണു പൊലീസിന് ലഭിച്ചത്. ഏപ്രില്‍ 25ന് അഞ്ജലിയുടെ വിവാഹം നിശ്ചയിച്ചിരുന്നു.


രണ്ടു തവണ പൊലീസ് ചെന്നൈയിലും ബംഗളൂരുവിലും പോയി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബെംഗളൂരു വഴി ഹൈദരാബാദിലേക്ക് കടന്നെന്ന സംശയം ഉയര്‍ന്നതോടെ പൊലീസ് ആന്ധ്രയിലെയും തെലുങ്കാനയിലെയും മലയാളി സമാജം പ്രവര്‍ത്തകര്‍ക്ക് ലുക്കൗട്ട് നോട്ടീസ് അയച്ചുകൊടുത്തിരുന്നു. അഞ്ജലിയെ കണ്ടെത്താന്‍ അന്വേഷണ സംഘം ഹൈദരാബാദ് പൊലീസിന്റെ സഹായവും തേടിയിരുന്നു. യുവതി എത്തിയെന്നു സംശയിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിക്കാന്‍ കേസന്വേഷണ സംഘം നടപടി സ്വീകരിച്ചു വരുന്നതിനിടയിലാണ് യുവതിയെ കണ്ടെത്തിയത്.

No comments