ചെറുപുഴയിലെ ദളിത് പെൺകുട്ടിയുടെ ആത്മഹത്യ: യുവാവ് അറസ്റ്റിൽ
ചെറുപുഴ: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി ജിതിനെ (29) യാണ് ചെറുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് ജിതിൻ.
ജൂൺ ഒൻപതിനാണ് പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജൻ നൽകിയ സൂചനകളനുസരിച്ച് നടത്തിയ അന്വേഷണമാണ് ജിതിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ചെറുപുഴ പോലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടോയെന്ന സംശയം ഉയർന്നിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് സൈബർസെല്ലിന്റെ സഹായത്തോടെ വിശദമായി പരിശോധിച്ചു. സംശയാസ്പദമായ ഫോൺ വിളികൾ പോലീസ് ശാസ്ത്രീയമായി പരിശോധിച്ചു. മൂന്ന് ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടന്നു. ഇതിൽ ജിതിന്റെ ഫോൺ നമ്പറും ഉൾപ്പെട്ടിരുന്നു. നവ മാധ്യമത്തിലൂടെയാണ് ജിതിൻ പെൺകുട്ടിയുമായി അടുത്തത്. ബന്ധുവീട്ടിൽ താമസിച്ചിരുന്നപ്പോൾ ജിതിൻ പെൺകുട്ടിയെ കണ്ടതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ജിതിനെ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി.
No comments