Breaking News

കാസർകോട് ഹൊസങ്കടി ജ്വല്ലറി കവ‍ർച്ച; മോഷ്ടാക്കൾ സഞ്ചരിച്ച ഇന്നോവ കാർ പിടികൂടി



കാസർകോട് ഹൊസങ്കടിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം ജ്വല്ലറിയിൽ കവർച്ച നടന്ന സംഭവത്തിൽ മോഷ്ടാക്കൾ സഞ്ചരിച്ച ഇന്നോവ കാർ പിടികൂടി.കർണ്ണാടക രജിസ്ട്രേഷനിൽ ഉള്ള വാഹനമാണ് പിടികൂടിയത്.



7 കിലോഗ്രാം വെള്ളിയും, 2 ലക്ഷം രൂപയും വാഹനത്തിൽ നിന്ന് കണ്ടെത്തി. പ്രതികൾക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ദേശീയപാതയിൽ രാജധാനി ജ്വല്ലറിയിൽ ആണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.



ഏഴംഗ സംഘം സുരക്ഷാ ജോലിക്കാരനായ അബ്ദുള്ളയെ തലക്കടിച്ച് കെട്ടിയിട്ട ശേഷം പൂട്ടു പൊളിച്ച് അകത്തു കയറുകയായിരുന്നു. തലയ്ക്കും കണ്ണിനും കാര്യമായി പരിക്കേറ്റ അബ്ദുള്ള ഇപ്പോൾ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അന്തർസംസ്ഥാന സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് സൂചന. രാത്രി ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലാണ് ജ്വല്ലറിയിൽ കവർച്ച നടന്നത്. അടുത്തുള്ള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പുലർച്ചെ മൂന്ന് മണിയോടെ കവർച്ച നടന്ന കാര്യം തിരിച്ചറിഞ്ഞതും പൊലീസിൽ അറിയിച്ചതും. മോഷ്ടാക്കൾ അബ്ദുള്ളയെ കീഴപ്പെടുത്തി കെട്ടിയിടുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്.

No comments