കോവിഡ്കാലത്തെ വീട്ടുവാസം സർഗാത്മകമാക്കി ഒടയഞ്ചാൽ കോടോത്തെ സൂരജ് ഫോട്ടോഗ്രാഫർ കൂടിയായ ഈ യുവാവ് പെൻസിൽ കൊണ്ട് വരയ്ക്കുന്നത് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ
ഒടയഞ്ചാൽ: ചെറുപ്പം മുതൽ വരയ്ക്കാനുള്ള കഴിവ് പ്രകടമാക്കിയിരുന്ന സൂരജ് സ്ക്കൂൾ കലോത്സവങ്ങളിലെ ചിത്ര സാന്നിധ്യമായിരുന്നു. പിന്നീട് ജോലിത്തിരക്കുകൾക്കിടയിൽ ഏറെക്കാലം ചിത്രരചനയിൽ സജീവമാവാൻ സൂരജിന് കഴിഞ്ഞില്ല. ഈ കോവിഡ് കാലത്ത് ക്വാറൻ്റൈനിൽ കഴിയുമ്പോഴാണ് സൂരജ് വീണ്ടും പെൻസിൽ എടുത്ത് വരയ്ക്കാൻ തുടങ്ങുന്നത്. ധാരാളം സമയം ലഭിച്ചപ്പോൾ നാല് ചുവരുകൾക്കുള്ളിൽ വെറുതെ ഇരിക്കാതെ ഈ കലാകാരൻ വരച്ച് തീർത്തത് നൂറ് കണക്കിന് ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ്. തട്ടുമ്മലിൽ ഫോട്ടോഹണ്ട് എന്ന പേരിൽ സ്റ്റുഡിയോ നടത്തുന്ന സൂരജ് പ്രാദേശികമായി നിർമ്മിക്കുന്ന ഏതാനും ഷോർട്ട്ഫിലിമുകളുടെ ക്യാമറാമാനായും പ്രവർത്തിച്ചിട്ടുണ്ട്.
ഏ.കെ.പി.കെ യൂണിറ്റ് അടിസ്ഥാനത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. ഇപ്പോൾ ആളുകൾ ആവശ്യപ്പെടുന്നതിനുസരിച്ച് ചിത്രങ്ങൾ വരച്ച് കൊടുക്കാറുണ്ട്. പെൻസിൽ ഡ്രോയിംഗാണ് ഈ കലാകാരൻ കൂടുതലായി ചെയ്ത് വരുന്നത്. ഫോട്ടോഗ്രാഫിയും വരയും ഒരുമിച്ച് കൊണ്ടുപോകാനാണ് സൂരജിന് ഇഷ്ടം.
No comments