Breaking News

കാസർഗോഡ് ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം മുടങ്ങില്ല ; എല്ലാവിധ സഹായങ്ങളും എത്തിക്കുമെന്ന് ജില്ലാ കളക്ടർ


കാസർഗോഡ് : കാസര്‍ഗോഡ് ജില്ലയില്‍ ഓണ്‍ലൈന്‍ സൗകര്യമില്ലാത്തതിനാല്‍ ഒരു വിദ്യാര്‍ത്ഥിക്കും അധ്യയനം മുടങ്ങില്ല. സ്‌കൂളുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മൊബൈല്‍, സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന 3129 കുട്ടികളാണുള്ളത്. ഇവര്‍ക്ക് പഠനം നടത്താന്‍ സംവിധാനമൊരുക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. കേബിള്‍ ടി.വി സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് കേബിള്‍ ഓപ്പറേറ്റര്‍മാരുമായി ബന്ധപ്പെട്ടും ക്ലാസുകള്‍ കാണാന്‍ സംവിധാനമൊരുക്കും.


വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടുന്ന 136 കുട്ടികള്‍ക്ക് വേഗത്തില്‍ വൈദ്യുതി എത്തിക്കും. ടി.വി റീചാര്‍ജ് ചെയ്യാനാകാതെ ബുദ്ധിമുട്ടുന്ന 436 കുട്ടികളുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും. ഇതിനായി കേബിള്‍ ടി.വി മുഖേന ഫ്രീ ചാനലുകളില്‍ ഉള്‍പ്പെടുത്തി ക്ലാസുകള്‍ കാണാന്‍ വഴിയൊരുക്കും.


ജില്ലയില്‍ ആദിവാസി മേഖലയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലെ കുട്ടികളെ വിവിധ ഇടങ്ങളിലെ പൊതുപഠന കേന്ദ്രങ്ങളില്‍ എത്തിച്ചും ക്ലാസുകള്‍ നല്‍കും. അഞ്ച് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ടാബുകളും 10 മുതല്‍ 12 വരെ ക്ലാസുകളിലെ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് ലാപ്ടോപും വിതരണം ചെയ്യുന്നതിനും ശ്രമങ്ങള്‍ നടത്തും.


ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനുള്ള പ്രശ്നങ്ങള്‍ മനസിലാക്കാന്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഉപസമിതിയും രൂപീകരിച്ചു. മൂന്ന് ദിവസത്തിലൊരിക്കല്‍ ഉപസമിതി യോഗം ചേര്‍ന്ന് അവലോകനം ചെയ്യുന്നതിനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ: ഡി.സജിത് ബാബു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി.പുഷ്പ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെര്‍മാന്‍ അഡ്വ: എസ്.എന്‍. സരിത, ഡി.ഡി.പി ജയ്സണ്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ സാജു, പട്ടികജാതി വികസന ഓഫീസര്‍ മീനാ റാണി, മറ്റ് വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അറീയിച്ചു

No comments