Breaking News

ബെംഗളൂരുവിൽ ഓഡി കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് 7 മരണം; മരിച്ചവരിൽ DMK എംഎൽഎയുടെ മകനും മരുമകളും




ബെംഗളൂരു: അമിത വേഗതയിലെത്തിയ ഓഡി കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴുമരണം. ചൊവ്വാഴ്ച വെളുപ്പിന്​ 2.30ഓടെയായിരുന്നു അപകടം. ബെംഗളൂരുവിന്‍റെ തെക്കുകിഴക്കൻ ഭാഗമായ കോരമംഗല പ്രദേശത്താണ്​ സംഭവം. ഓഡി ക്യു3 മോഡൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം സമീപത്തെ കെട്ടിടത്തിന്റെ ചുവരിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

മൂന്ന് സ്ത്രീകളാണ് അപകടത്തിൽ മരിച്ചത്. തമിഴ്നാട്ടിലെ ഹൊസുർ മണ്ഡലത്തിലെ ഡി എം കെ എം എൽ എയുടെ മകനും മരിച്ചവരിൽ ഉൾപ്പെടുന്നു. എം എൽ എ വൈ പ്രകാശിന്റെ മകൻ കരുണ സാഗർ, ഭാര്യ ഡോ. ബിന്ദു, ഇഷിത, ഡോ. ധനുഷ, അക്ഷയ ഗോയൽ, ഉത്സവ്, രോഹിത് എന്നിവരാണ് മരിച്ചത്.




കാറിൽ യാത്ര ചെയ്തിരുന്ന ആറു പേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. കാറിന്റെ എയർ ബാഗ് തുറന്നിരുന്നില്ലെന്നും ഇതാണ് യാത്രക്കാരെല്ലാം മരിക്കുന്നതിന് കാരണമായതെന്നും ഔദുഗോഡി ട്രാഫിക് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു

എംഎൽഎയുടെ കാറാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ ഓഡി കാർ പൂർണമായി തകർന്നതായി കാണാം. അപകടം നടന്നപ്പോൾ കാർ അമിത വേഗതയിലായിരുന്നു. കാറിന്റെ ബോണറ്റ് ഭാഗവും ചക്രങ്ങളും പൂർണമായി തകർന്നു. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.



''അശ്രദ്ധമായി കാർ ഓടിച്ചതാണ് അപകടത്തിന് കാരണമായത്. എ സി പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ''- പൊലീസ് വ്യക്തമാക്കി.

No comments