Breaking News

കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ചു; മലയാളികൾ അടക്കം നാല് പേര്‍ക്ക് ദുബായ് ഭരണാധികാരി പത്ത്ലക്ഷം രൂപ പാരിതോഷികം നൽകി


ദുബായ് : ഒരൊറ്റ വീഡിയോ മതി ജീവിതം മാറി മറിയാന്‍ എന്ന് നാല് പേർ സംഘം തെളിയിച്ചു. ദുബായ് ദേരയില്‍ കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ താഴെയെത്തിച്ച മലയാളികള്‍ അടക്കം നാല് പേര്‍ക്ക് യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സമ്മാനമായി നല്‍കിയത് രണ്ട് ലക്ഷം ദിര്‍ഹം (40 ലക്ഷം രൂപ)


വ്യാഴാഴ്ച രാത്രി ഇവരുടെ താമസ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഓരോരുത്തര്‍ക്കും 50,000 ദിര്‍ഹം (പത്ത് ലക്ഷം രൂപ) വീതം കൈമാറി. കോഴിക്കോട് വടകര പുറമേരി സ്വദേശി അബ്ദുല്‍ റാശിദ്, ആര്‍.ടി.എ ഡ്രൈവറായ കോതമംഗലം സ്വദേശി നാസിര്‍ മുഹമ്മദ്, മെറോക്കക്കാരനായ അഷ്റഫ്, പാകിസ്താന്‍കാരനായ ആതിഫ് മഹ്മൂദ് എന്നിവര്‍ തുക ഏറ്റുവാങ്ങി. 


ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ദേര അല്‍ മറാര്‍ പ്രദേശത്തായിരുന്നു സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പൂച്ച കുടുങ്ങിയത്. അകത്തേക്കും പുറത്തേക്കും പോകാന്‍ കഴിയാതെ പ്രയാസപ്പെട്ട പൂച്ചയ്ക്ക് രക്ഷപ്പെടാന്‍ താഴെ തുണി വിടര്‍ത്തിപ്പിടിക്കുകയായിരുന്നു. കൃത്യമായി തുണിയില്‍ വീണ പൂച്ച പോറലേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവം റാശിദാണ് കാമറയില്‍ പകര്‍ത്തിയത്.


ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കകം വൈറലായി. ഇത് ശ്രദ്ധയില്‍പെട്ട ശൈഖ് മുഹമ്മദ് വീഡിയോ സഹിതം അഭിനന്ദന പോസ്റ്റിട്ടിരുന്നു. "ഞങ്ങളുടെ മനോഹരമായ നഗരത്തില്‍ ദയ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ അഭിമാനവും സന്തോഷവുമുണ്ട്. ആഘോഷിക്കപ്പെടാത്ത ആ 'ഹീറോ'കളെ തിരിച്ചറിയുന്നവര്‍, നന്ദി പറയാന്‍ സഹായിക്കൂ" എന്നാണ് ട്വീറ്റില്‍ കുറിച്ചത്. ശെയ്ഖ്  മുഹമ്മദ് നന്ദിയറിയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തകരെ തേടി താമസ സ്ഥലങ്ങളിലെത്തിയിരുന്നു


പരിക്കില്ലെങ്കിലും പൂച്ചയ്ക്ക് ചികില്‍സ ലഭ്യമാക്കാനും അധികൃതര്‍ മുന്‍കൈയെടുത്തു. ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി രക്ഷാപ്രവർത്തകർക്ക് പാരിതോഷികം സമ്മാനിക്കുകയായിരുന്നു. ദുബായ് ഭരണാധികാരിയുടെ സമ്മാനം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. വീട്ടില്‍ മൂന്ന് പൂച്ചകളെ പോറ്റുന്ന തനിക്ക് വളര്‍ത്തുമൃഗങ്ങളോടുള്ള വാത്സല്യമാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങാന്‍ പ്രേരണയായതെന്ന് നാസിര്‍ പറഞ്ഞു. ഗ്രോസറി ഷോപ്പ് നടത്തുകയാണ് 25കാരനായ റാശിദ്. റാശിദിന്റെ കടയുടെ മുമ്പിലാണ് സംഭവം നടന്നത്.

No comments