Breaking News

സംസ്ഥാനത്ത് വാക്സിൻ യജ്ഞം ഇന്ന് മുതൽ; ആദ്യ ദിനം തന്നെ പ്രതിസന്ധി കാസർകോട് ഇന്ന് മുതൽ സ്വന്തം പഞ്ചായത്തിൽ മാത്രം വാക്‌സിൻ


തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ യജ്ഞം ഇന്ന് ആരംഭിക്കാനിരിക്കേ ആദ്യം ദിനം തന്നെ പ്രതിസന്ധി. ഇന്ന് നൽകാനുള്ള വാക്സിൻ മാത്രമാണ് സംസ്ഥാനത്ത് അവശേഷിക്കുന്നത്. പ്രതിദിനം അഞ്ച് ലക്ഷം പേർക്ക് വാക്സിൻ നൽകുക എന്ന ലക്ഷ്യം ആദ്യ ദിവസം നടപ്പാക്കാനാകില്ല.

ഇന്നു മുതൽ ഓഗസ്റ്റ് 31 വരെയാണ് വാക്സിൻ യജ്ഞം നടത്താൻ തീരുമാനിച്ചത്. പ്രതിദിനം അഞ്ച് ലക്ഷം പേർക്ക് കുത്തിവെപ്പെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ രണ്ട് ലക്ഷം പേർക്ക് നൽകാനുള്ള വാക്സിൻ മാത്രമാണ് അവശേഷിക്കുന്നത്.

തിരുവനന്തപുരം മേഖലാ സംഭരണ കേന്ദ്രത്തിൽ വാക്സിൻ സ്റ്റോക്കില്ല. ജില്ലയിൽ ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാത്രമാണ് സ്റ്റോക്കുള്ളത്. ഇത് പാലിയേറ്റീവ് രോഗികൾക്ക് നൽകാനാണ് തീരുമാനം. കൊല്ലത്ത് 4500 ഡോസ് മാത്രമാണ് ബാക്കിയുള്ളത്.

മലപ്പുറത്ത് 24,000 ഡോസും കോഴിക്കോട് 26,000 ഡോസും വാക്സിനാണുള്ളത്. മറ്റ് ജില്ലകളിലും ഒരു ദിവസത്തേക്കുള്ളതാണ് അവശേഷിക്കുന്നത്. ഇന്ന് രാത്രിയോടെ വാക്സിൻ എത്തുമെന്നാണ് വിവരം. ഇത് എത്തിയില്ലെങ്കിൽ നാളെ മുതൽ വാക്സിനേഷൻ തന്നെ മുടങ്ങും.

ഈ മാസം 15 നുള്ളിൽ മുതിർന്ന പൗരന്മാർക്കുള്ള ആദ്യ ഡോസ് പൂർത്തീകരിക്കാനായിരുന്നു തീരുമാനം. 60 വയസ് കഴിഞ്ഞവരുടെ ആദ്യ ഡോസാണ് പൂര്‍ത്തീകരിക്കുക. കൂടാതെ കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ ചെന്ന് വാക്‌സിന്‍ നല്‍കുന്നതിന് സൗകര്യം ഒരുക്കും.

അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുകയും യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എത്രയും വേഗം പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.



സംസ്ഥാനത്തിന് ലഭിക്കുന്ന വാക്‌സിന് പുറമേ സ്വകാര്യ ആശുപത്രികളിലും വാക്‌സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്സിൻ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു സംഘടനകള്‍ക്കും വാങ്ങിയ വാക്‌സിനുകളില്‍ നിന്ന് ആശുപത്രികളുമായി ചേര്‍ന്ന് അവിടത്തെ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നടത്താവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഇതിനുവേണ്ട സൗകര്യം ഒരുക്കാവുന്നതാണ്.

അതേസമയം, സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്നുമുതൽ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാം. ബീച്ചുകളും ഇന്നു മുതൽ തുറക്കും.

ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മാളുകള്‍ തുറക്കും. സാമൂഹിക അകലം പാലിച്ച് പ്രവര്‍ത്തിക്കാനാണ് അനുമതി. മാളുകള്‍ കൂടി തുറക്കുന്നത് വ്യാപര മേഖലക്ക് കൂടുതല്‍ ഉണര്‍വ് നല്‍കും.

കടകള്‍ക്ക് രാവിലെ 7 മണി മുതല്‍ വൈകുന്നേരം 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ നിലവില്‍ അനുമതി നല്‍കിയിട്ടുണ്ട്.

No comments