കര്‍ഷകര്‍ നയിക്കുന്ന ഭാരത് ബന്ദ് ഇന്ന്; കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി ഐക്യദാർഢ്യം
തിരുവനന്തപുരം: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നയിക്കുന്ന ഭാരത് ബന്ദ് ആരംഭിച്ചു. കര്‍ഷക പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് കേരളത്തില്‍ ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആറു മുതൽ ആറു വരെയാണ് ഹർത്താൽ. ഹർത്താലിന് എൽ.ഡി.എഫും ദേശീയ പണിമുടക്കിന് യു.ഡി.എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തിന് പുറമേ അന്ധ്രപ്രദേശ്, തമിഴ്നാട് സര്‍ക്കാരുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പാൽ, പത്രം, ആംബുലൻസ്, മരുന്നു വിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടും ഹർത്താൽ വിജയിപ്പിക്കണമെന്ന് സമരസമിതി അഭ്യർഥിച്ചു. ഹർത്താലിനോട് സഹകരിക്കണമെന്ന് എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ അഭ്യർഥിച്ചു.
ഹർത്താലിനോടനുബന്ധിച്ച് സാധാരണ സർവീസുകൾ ഉണ്ടായിരിക്കില്ല. ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാനപാതയിൽ പരിമിതമായ ലോക്കൽ സർവീസുകൾ പോലീസ് അകമ്പടിയോടെ മാത്രം അയക്കും.
No comments