Breaking News

ബളാൽ അത്തിക്കടവിൽ ഉപദ്രവകാരിയായ കാട്ടുപന്നിയെ വെടിവെച്ചു വീഴ്ത്തുന്നതിനിടെ വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശിയെ പന്നികുത്തി വീഴ്ത്തി


വെള്ളരിക്കുണ്ട്: ബളാൽ അത്തിക്കടവ് പൊടിപ്പളത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെക്കാൻ എത്തിയ ആൾ പന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയി എന്ന കെ.യു ജോൺ (60) ആണ്  ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.   



തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ബളാൽ പൊടിപ്പളത്തെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പില്‍ എത്തിയ കാട്ടുപന്നി വീട്ടിലെ വളര്‍ത്തുനായയുമായി ഏറ്റുമുട്ടുകയായിരുന്നു. ഒരു തരത്തിലും പന്നി ഒഴിഞ്ഞ് പോകാതിരുന്നപ്പോള്‍ ഷിജു പന്നിയെ വെടിവെക്കാന്‍ ഫോറസ്റ്റ് അനുമതിയും ലൈസന്‍സുള്ള തോക്കുമുള്ള പാത്തിക്കരയിലെ കൊച്ചുമറ്റം ജോണിനെ വിളിച്ചു വരുത്തു കയായിരുന്നു.


5.30യോടെ പന്നിയെ വെടിവെക്കാന്‍ എത്തിയ ജോയി അപകടകാരിയായ പന്നിക്ക് നേരെ ആദ്യ നിറയൊഴിച്ചു. താഴെ വീഴാതെയിരുന്ന പന്നിക്ക് നേരെ രണ്ടാമത്തെ വെടിവെയ്ക്കാനുള്ള ശ്രമത്തിനിടെ പന്നി കൂടുതല്‍ അക്രമണകാരിയായി ജോയിയുടെ നേരെ കുതിച്ചെത്തി കുത്തി വീഴ്ത്തുകയായിരുന്നു. നിലത്ത് കിടന്ന് പിടയുന്നതിനിടയില്‍ പന്നി വീണ്ടും ജോയിയെ കുത്തുകയും കടിക്കുകയും ചെയ്തതായി ദൃക്‌സാക്ഷി സാജന്‍ പൈങ്ങോട്ട്  പറഞ്ഞു.


ബഹളം കേട്ട് ഓടികൂടിയ ആളുകള്‍ കല്ലെറിഞ്ഞും ബഹളം വച്ചുമാണ് പന്നിയെ അകറ്റിയത്. ആദ്യ വെടിയേറ്റ പന്നി അപ്പോഴേക്കും അവശനയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോയിയെ ഉടന്‍ കാഞ്ഞങ്ങാട് ആശുപത്രിയിലേക്കും പിന്നീട് മംഗ്‌ളൂറിലും കൊണ്ടുപോയി. വെടിയേറ്റ പന്നി പൈങ്ങൊട്ട് ഷിജുവിന്റെ വീട്ടു പറമ്പില്‍തന്നെ ചത്തുവീണു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പരപ്പ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരെത്തി നടപടിക്രമങ്ങൾക്ക് ശേഷം പന്നിയെ കുഴിച്ചുമൂടി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാർ, ബീറ്റ് ഓഫീസർ ജിബിൻ ജി.എ, സുമേഷ് കുമാർ എന്നീ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി.

No comments