Breaking News

കഞ്ചാവുലഹരിയിൽ സഹോദരിയെ കയറിപ്പിടിക്കാൻ ശ്രമിച്ച സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഒരു വർഷത്തിനുശേഷം അറസ്റ്റിൽ


തിരുവനന്തപുരം• കഞ്ചാവുലഹരിയിൽ സഹോദരിയെ കയറിപ്പിടിക്കാൻ ശ്രമിച്ച സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഒരു വർഷത്തിനുശേഷം അറസ്റ്റിൽ. കല്ലുവെട്ടാൻ കുഴി പ്ലാങ്കാലവിള വീട്ടിൽ സിദ്ദിഖിന്റെ (20) കൊലപാതകത്തിലാണ് മാതാവ് നാദിറയെ (43) അറസ്റ്റു ചെയ്തത്.

പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. 2020 സെപ്റ്റംബർ 14നാണ് സിദ്ദിഖിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണമെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. മൃതദേഹം തിടുക്കത്തിൽ സംസ്കരിക്കാൻ നീക്കം നടക്കുന്നതായി പൊലീസിനു ലഭിച്ച വിവരത്തെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

സംസ്ക്കാര ഒരുക്കത്തിനിടെ പൊലീസ് എത്തി കോവിഡ് പരിശോധനയ്ക്കാണെന്ന പേരിൽ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ചതാണെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ തെളിഞ്ഞു. കൊലപാതകം സ്ഥിരീകരിച്ചതോടെ മാസങ്ങളായി പൊലീസ് രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു.

മകന്റെ മൃഗീയ ഉപദ്രവത്തിൽനിന്ന് രക്ഷപ്പെടുന്നതിനിടെ സംഭവിച്ച അപകടമെന്നാണ് നാദിറ പൊലീസിനോട് പറഞ്ഞത്. മകളെ കടന്നു പിടിക്കാൻ ശ്രമിച്ച സിദ്ദിഖിന്റെ കഴുത്തിൽ പിടിച്ച മാതാവ് തള്ളി താഴേക്ക് ഇടുകയായിരുന്നു. പിടിവലിക്കിടെ നാദിറയുടെ ഷാൾ മകന്റെ കഴുത്തിൽ വീണു കിടന്നിരുന്നു. ഇതാണ് തൂങ്ങിമരണമെന്ന് പറയാൻ കാരണം.

No comments