ജോലിക്കിടെ കൈക്കൂലി വാങ്ങിയ ചെങ്കള കൃഷി ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു
കാസര്‍കോട് ചെങ്കള പഞ്ചായത്തിലെ കൃഷിഭവനിലെ കൃഷി ഓഫീസര്‍ അജി പി.ടി യാണ് പിടിയിലായത്. എറണാകുളം സ്വദേശിയാണ് വിജിലന്‍സിന്റെ പിടിയിലായ അജി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനിടെയാണ് കൈക്കൂലി വാങ്ങിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ വിജിലന്‍സ് സംഘം ഇയാളില്‍ നിന്ന് അയ്യായിരം രൂപയും പിടിച്ചെടുത്തു. വിജിലന്‍സ് ഡി.വൈ.എസ്‌പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചെങ്കള മേഖലയിലുള്ള സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് കൈക്കൂലി സംബന്ധിച്ച പരാതിയുമായി എത്തിയത്. പിടികൂടിയപ്പോള്‍ തനിക്കൊന്നും അറിയില്ല എന്ന രീതിയിലാണ് ഇയാള്‍ പെരുമാറിയത്. എന്നാല്‍ രാസപരിശോധനയില്‍ ഇയാള്‍ കുടുങ്ങി. പ്രതിക്കെതിരെ എല്ലാ തെളിവുകളും പരാതിക്കാരന്‍ വിജിലന്‍സിന് നേരത്തെ കൈമാറിയിരുന്നു
പദ്ധതിയുടെ ഓണറേറിയവുമായി ബന്ധപ്പെട്ട ഒരുമാസത്തെ തുക ഓഫീസര്‍ക്ക് നല്‍കണം എന്നായിരുന്നു ആവശ്യം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച പദ്ധതി വിഹിതത്തില്‍ നിന്ന് ഒരു മാസത്തെ പണമായ ഏഴായിരം രൂപയാണ് ആവശ്യപ്പെട്ടതെന്നും ഇതില്‍ അയ്യായിരം രൂപ വാങ്ങിയത് കമ്ബ്യൂട്ടര്‍ വര്‍ക്കുകള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ്. ബാക്കി രണ്ടായിരം രൂപ ഉടനെ എത്തിക്കണമെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. ഒരു കാരണവശാലും പണം നല്‍കരുതെന്ന് പാടശേഖരം സെക്രട്ടറി പറഞ്ഞുവെന്നും മറ്റൊരാളില്‍ നിന്ന് മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും പരാതിക്കാരന്‍ പറയുന്നു.
എസ്‌എല്‍ആര്‍ പി ആയ എടനീര്‍ അഞ്ചാംപര പാടി, എം. ഗോപിനാഥന്റെ പരാതിയിലാണ് വിജിലന്‍സ് നടപടി. വിജിലന്‍സ് ഡിവൈഎസ്‌പി . കെ.വി.വേണുഗോപാലും സംഘവുമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. സംഘത്തില്‍ കോ-ഓപ്പറേറ്റീവ് അസിസ്റ്റന്റ് ഡയറക്ടര്‍ .സുരേഷ് ആര്‍, ഓഡിറ്റ് ഓഫീസര്‍ സുധീഷ്.എംപി, പൊലീസ് ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, എസ്‌ഐ മാരായ മധു.പി.പി,ശശിധരന്‍ പിള്ള, രമേശന്‍ കെ. എഎസ്‌ഐ മാരായ സതീശന്‍.പി.വി. സുഭാഷ് ചന്ദ്രന്‍.വി.ടി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രിയ കെ.നായര്‍, സുരേശന്‍.കെ.വി. .സതീശന്‍.എം, ദിലീപ് കുമാര്‍, പി.കെ. രഞ്ജിത്ത്കുമാര്‍.പി.കെ, മനോജ് എന്‍, രാജീവന്‍.വി. സന്തോഷ് പി.വി. പ്രദീപ്.പി, സുധിഷ് പി.വി. ജയന്‍ കെ.വി. .ഷീബ.കെ.പി. എഎസ്‌ഐ ഡ്രൈവര്‍ .ശ്രീനിവാസന്‍ കെ.വി. എസ്.സി.പി. ഡ്രൈവര്‍ ശ്രീകൃഷ്ണന്‍ ടി, സി.പി.ഒ ലൈവര്‍ രതീഷ്.എ.വി എന്നിവര്‍ പങ്കെടുത്തു.
No comments