വിദ്യയും നിധിനും വിവാഹിതരായി; കാണാൻ വിപിനില്ലെന്ന സങ്കടം ബാക്കി
ധനകാര്യ സ്ഥാപനം വായ്പ നിഷേധിച്ചതിനാല്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോയെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി വിദ്യ വിവാഹിതയായി. പാറമേക്കാവ് അമ്പലത്തില്‍ 8.30 നും 9 നും ഇടയില്‍ നടന്ന ചടങ്ങില്‍ വിദ്യയ്ക്ക് വരന്‍ നിധിന്‍ താലി ചാര്‍ത്തി. ഡിസംബര്‍ ആറിനായിരുന്നു വിപിന്‍ ജീവനൊടുക്കിയത്. സഹോദരിയുടെ വിവാഹം അത്യാവശ്യം നാട്ടുനടപ്പുകൾ പാലിച്ച് നടത്തണമെന്ന് വിപിന്റെ ആഗ്രഹമായിരുന്നു. സഹോദരി തന്റെ പങ്കാളിയെ കണ്ടെത്തിയതോടെ വിപിൻ വിവാഹത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചു. കൊവിഡ് തീർത്ത പ്രതിസന്ധി വിവാഹം വൈകിപ്പിച്ചു. ഒടുവിൽ ഡിസംബർ 12 നായിരുന്നു വിവാഹം നിശ്ചയിച്ചത്.
പ്രതിസന്ധികളിലും നാട്ടുനടപ്പ് അനുസരിച്ച് വിവാഹം നടത്തണമെന്ന് വിപിന്റെ ആഗ്രഹമായിരുന്നു. അവസാന നിമിഷം ഉറപ്പിച്ചിരുന്ന ബാങ്ക് ലോൺ ലഭിക്കാതിരുന്നതോടെ വിപിൻ ആത്മഹത്യ ചെയ്യുകയായിരുന്നു. അച്ഛനില്ലാത്ത സഹോദരി വിദ്യയെ കുറവുകളൊന്നും അറിയിക്കാതെയാണ് അമ്മയും വിപിനും വളർത്തിയത്. ഷാർജയിൽ എ.സി. മെക്കാനിക്കായ നിധിനുമായി വിദ്യ രണ്ടര വർഷത്തോളമായി പ്രണയത്തിലായിരുന്നു. സ്വത്തും പണവുമൊന്നും തനിക്കാവശ്യമില്ലെന്നും വിവാഹത്തിന് വലിയ ചിലവൊന്നും വേണ്ടതില്ലെന്നും നിധിൻ വിപിനെ അറിയിച്ചിരുന്നു. എന്നാൽ ബാങ്കിൽ ലോൺ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്നുമായിരുന്നു വിപിൻ പറഞ്ഞത്. എല്ലാ നീക്കങ്ങളും നടത്തിയത് ബാങ്ക് ലോൺ ശരിയാകുമെന്ന വിശ്വാസത്തിലായിരുന്നു. സഹോദരിയെയും അമ്മയെയും ജ്വല്ലറിയിലേക്ക് അയച്ച് വിപിൻ ബാങ്കിലെത്തിയെങ്കിലും ലോൺ ശരിയായില്ല. ജ്വല്ലറിയിൽ നിന്ന് പലതവണ വിദ്യ വിളിച്ചെങ്കിലും വിപിൻ കോളെടുത്തില്ല. ലോൺ ശരിയാകില്ലെന്ന് മനസിലാക്കിയ വിപിൻ വീട്ടിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
No comments