Breaking News

കാസർകോട് സ്വദേശിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പ്; പണം തട്ടിയ രണ്ടുപേർ അറസ്റ്റിൽ


കോഴിക്കോട്: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ടയാളെ വശീകരിച്ചു ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്‌നവീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ രണ്ടുപേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വേമം ചീരക്കാട് വീട്ടില്‍ എം. ഷബാന (21), ഒപ്പമുണ്ടായിരുന്ന പൊക്കുന്ന് കൊളങ്ങര പീടിക പാടിയേക്കല്‍ നജു മന്‍സിലില്‍ ഫൈജാസ് (30) എന്നിവരാണ് പിടിയിലായത്.ചൊവ്വാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം.യുവതിയുടെ പന്തീരാങ്കാവ് ബൈപ്പാസില്‍ ഇരിങ്ങല്ലൂരിലെ ഫ്‌ളാറ്റിലേക്ക് കാസര്‍കോട് സ്വദേശിയായ യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. മുറിയില്‍ പ്രവേശിച്ച ഉടന്‍ ഭര്‍ത്താവെന്നവകാശപ്പെട്ട് ഒരാള്‍ എത്തുകയും ഇരുവരും ചേര്‍ന്ന് മര്‍ദിച്ചതായും നഗ്‌നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയതായും യുവാവ് പരാതിയില്‍ പറയുന്നു. കൈവശമുണ്ടായിരുന്ന 8500 രൂപയും മൊബൈല്‍ഫോണും 1500 രൂപ ഗൂഗിള്‍പേ വഴിയും തട്ടിയെടുത്തതായി യുവാവിന്റെ പരാതിയിലുണ്ട്.


പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാവിലെ പോലീസ് ഫ്‌ളാറ്റിലെത്തി ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പന്തീരാങ്കാവ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു കെ. ജോസ്, സബ് ഇന്‍സ്‌പെക്ടര്‍ ധനഞ്ജയദാസ്, എസ്.സി.പി.ഒ.മാരായ രൂപേഷ്, ഷീന ജോര്‍ജ്, സി.പി.ഒ.മാരായ എം. രഞ്ജിത്ത്, രാജേഷ്, അബ്ദുള്‍ റഷീദ് തുടങ്ങിയവരാണ് പോലീസ് ടീമിലുണ്ടായിരുന്നത്.

No comments