Breaking News

തിരുവനന്തപുരത്ത് പെയിന്റ് കടയില്‍ തീപിടിത്തം തൊഴിലാളിക്ക് ദാരുണാന്ത്യം


തിരുവനന്തപുരം: വെമ്പായത്ത് പെയിന്റ് കടയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. വെമ്പായം ചിറമുക്ക് സ്വദേശി നിസാമാണ് മരിച്ചത്.


നാലു അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പൊള്ളലേറ്റു


വെമ്പായം - കന്യാകുളങ്ങര റോഡില്‍ പ്രവര്‍ത്തിക്കുന്ന എ.എന്‍ ഹാര്‍ഡ്‌വെയര്‍ എന്ന പെയിന്റ് കടയിലാണ് തീപിടിത്തമുണ്ടായത്. നാല് നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. ശനിയാഴ്ച രാത്രി 7.30ഓടെയായിരുന്നു തീപിടുത്തം. ആറുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീഅണച്ചപ്പോഴാണ് നിസാമിന്റെ മൃതദേഹം കണ്ടെത്തിയത്.

കടയ്ക്കുള്ളില്‍ ചെറിയ തീ കണ്ടപ്പോള്‍ തന്നെ ജീവനക്കാര്‍ ഇറങ്ങി ഓടിയിരുന്നു. തൊട്ടടുത്ത കടയിലെ ജീവനക്കാരും മറ്റും ചേര്‍ന്ന് അഗ്നിരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെയിന്റിന് തീ പിടിച്ചതിനാല്‍ ശ്രമം വിഫലമായി. തൊട്ടടുത്ത കടകളിലേക്കും തീ പടര്‍ന്നു.

ഇതിനിടയില്‍ മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ഗ്ലാസുകള്‍ പൊട്ടി തെറിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി.

വെഞ്ഞാറമൂട്, നെടുമങ്ങാട്, ചാക്ക, കടയ്ക്കല്‍, ആറ്റിങ്ങല്‍, ചെങ്കല്‍ചൂള എന്നിവിടങ്ങളില്‍ നിനും ജില്ലയിലെ മറ്റു നിലയങ്ങളിൽ നിന്നടക്കം 20 ഓളം അഗ്നി രക്ഷാ വാഹനങ്ങള്‍ എത്തിയാണ് തീ അണച്ചത് ഇതുമൂലം മറ്റു കടകളിലേയ്ക്ക് തീ പടരുന്നത് തടഞ്ഞത്. അരകിലോമീറ്ററോളം ദൂരത്തോളം തീയുടെ ചൂട് പടര്‍ന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തേ ബാധിച്ചിരുന്നു സമീപത്തെ കടകളെല്ലാം പൊലീസും, ഫയര്‍ഫോഴ്സും ചേര്‍ന്ന് ഒഴിപ്പിച്ചു.

തീപിടുത്തത്തില്‍ എ.എന്‍ പെയിന്റ് കട പൂര്‍ണമായും കത്തിനശിച്ചു. ഏകദേശം നാല് കോടിയുടെ നഷ്ടം കണക്കാക്കുന്നു. അപകട സാദ്ധ്യത കണക്കിലെടുത്ത് എം.സി റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും പൊലീസ് തടഞ്ഞിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മന്ത്രി ജി.ആര്‍. അനില്‍, ജില്ലാ കളക്ടര്‍ നവജോത് ഖോസ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

No comments