നാടൊഴിയുന്ന പാളത്തൊപ്പികൾ പാളത്തൊപ്പി നിർമ്മാണം കൈവിടാതെ അട്ടേങ്ങാനം എളാടിയിലെ ചീറ്റയിൽ പ്രഭാകരൻ
അട്ടേങ്ങാനം: ഒരുകാലത്ത് കഞ്ഞികുടിക്കാനും വെള്ളംകുടിക്കാനും തലയിലെ പാളതൊപ്പി തന്നെയാണ് ആശ്രയം. മണ്ണിലദ്ധ്വാനിക്കുന്ന കർഷക, തൊഴിലാളി വർഗ്ഗത്തിൻ്റെ ആത്മമിത്രമായിരുന്നു പാളത്തൊപ്പി. ചുമടെടുക്കുന്നവനും , കൃഷിപ്പണിയിലേർപ്പെടുന്നവനും വെയിലത്തും മഴയത്തും ആശ്രയം പാളത്തൊപ്പി അഥവാ " കൊട്ടമ്പാള " തന്നെയായിരുന്നു . പ്രത്യേക രീതിയിൽ കോട്ടിയെടുക്കുന്ന കൊട്ടമ്പാള ഉപയോഗിച്ച് കൃഷിയിടങ്ങളിലേക്ക് വെള്ളം തേവാനും ഉപയോഗിച്ചിരുന്നു. തുള്ളി നനസമ്പ്രദായം വന്നതോട് കൂടി അതും അപ്രത്യക്ഷമായി. കശുവണ്ടി പറക്കാനും ,ചക്കക്കുരു കേടുകൂടാതെ പുല്ലാഞ്ഞി ഇലയിട്ട് സൂക്ഷിക്കാനും കൊട്ടമ്പാള ഉപയോഗിക്കാറുണ്ടായിരുന്നു. ജാതി വ്യവസ്ഥ നിലനിന്നിരുന്ന സമയത്ത് പാടത്ത് പണിയെടുക്കുന്ന കീഴാളൻ മാർക്ക് കഞ്ഞിയും വെള്ളവും കൊടുത്തിരുന്നത് അവർ തലയിൽ വച്ചിരുന്ന പാളയിൽ തന്നെയായിരുന്നു. പാള കൊണ്ട് ഉണ്ടാക്കുന്ന മൂല്ല്യവർദ്ധിത ഉൽപന്നങ്ങളായ പാത്രം ,ഗ്ലാസ്, സ്പൂൺ, തവി, തുടങ്ങിയവയ്ക്കൊപ്പം ആധുനിക രീതിയിൽ നിർമ്മിച്ചെടുത്ത പാളത്തൊപ്പികളും വിപണിയിൽ ലഭ്യമാണ്. സാമൂഹിക മാധ്യമങ്ങളിൽ മാത്രം വിത്തും വിതയും ആഘോഴിക്കുമ്പോൾ വർഷങ്ങളായി കൃഷി ആരാധനപോലെ കൊണ്ടുനടക്കുന്ന ചില കർഷകരെ പാളത്തൊപ്പിയുമായി ഗ്രാമങ്ങളിൽ കാണാൻ സാധിക്കും. അട്ടേങ്ങാനം എളാടിയിലെ ചീറ്റയിൽ പ്രഭാകരൻ പാളത്തൊപ്പി നിർമ്മാണം ഇന്നും തുടരുന്നു.
എഴുത്ത്: ബാലഗോപാൽ ഇരിയ
No comments