നാടിൻ്റെ രുചിയറിഞ്ഞ പാചകകുലപതി 75ൻ്റെ നിറവിലും കർമ്മനിരതനായി ബേളൂരിലെ പപ്പേട്ടൻ
അട്ടേങ്ങാനം: നാല് പതിറ്റാണ്ടിൻ്റെ നള പാചകവൈദഗ്ദ്ധ്യവുമായി നിസ്വാർത്ഥ സേവനത്തിൻ്റെ മാതൃക മലയോര നിവാസികൾക്ക് പകർന്നു കൊടുത്ത നാട്ടുകാരുടെ സ്വന്തം പപ്പേട്ടൻ .ബേളൂർ നായിക്കയം അയ്യങ്കാവ് വീട്ടിൽ പത്മനാഭൻ എന്ന നാട്ടുകാരുടെ സ്വന്തം പപ്പേട്ടനായി മാറിയത് തൻ്റെ നിസ്വാർത്ഥ സേവനത്തിലൂന്നി നാടിൻ്റെ രുചിയറിഞ്ഞുള്ള പാചകവൈദഗ്ദ്ധ്യത്തിലൂടെയാണ്. ബേളൂർ ശ്രീ ശിവക്ഷേത്രത്തിനോടനുബന്ധിച്ച് രൂപീകരിച്ച ശ്രീ ശിവ പാചക സമിതിക്ക് നേതൃത്വം നൽകിയതും പപ്പേട്ടനാണ്. നാടിൻ്റെ ഉത്സവമായ തെയ്യം കെട്ടുകൾ, ക്ഷേത്ര മഹോത്സവങ്ങൾ, വിവാഹം, അടിയന്തിരം, തുടങ്ങി മറ്റു വിശേഷ ദിവസങ്ങളിലൊക്കെയും പപ്പേട്ടൻ്റെ പാചക നൈപുണ്യം രുചിച്ചറിഞ്ഞവരാണ് ഈ നാട്ടുകാർ ഏറെയും. മഹോത്സവ ആഘോഷ കമ്മിറ്റികളിൽ അടുക്കള - പാചക കമ്മിറ്റികളിൽ ചെയർമാൻ സ്ഥാനം എന്നും പപ്പേട്ടന് തന്നെയായിരുന്നു. സദ്യയൊരുക്കേണ്ട വീട്ടിലേക്ക് തലേ ദിവസം നേരത്തെ തന്നെ എത്തിച്ചേർന്ന് പണികളൊക്കെയും ഒറ്റയ്ക്ക് തന്നെ ചെയ്യുന്ന ശീലമാണ് പപ്പേട്ടന്. വീട്ടുകാരിലൊരാളായിച്ചേർന്ന് ലഭിക്കുന്ന സന്തോഷം തന്നെയാണ് തൻ്റെ പ്രതിഫലം എന്ന് കർമ്മം കൊണ്ട് തെളിയിച്ച പപ്പേട്ടൻ 32 പ്രാവശ്യത്തിലധികം മാലയിട്ട് മല ചവിട്ടിയും ഒപ്പം ഗുരുസ്വാമിയായും ആദ്ധ്യാത്മിക കർമ്മപഥത്തിൽ തൻ്റെ കർമ്മജീവിതം സഫലമാക്കി. ബേളുർ കേന്ദ്രീകരിച്ച് 17 വർഷത്തോളമായി പ്രവർത്തിക്കുന്ന സോഷ്യൽ എയ്ഡഡ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് കൂടിയാണ്. തൻ്റെ നിസ്വാർത്ഥ കർമ്മ ജീവിതത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ച പപ്പേട്ടൻ 75 ൻ്റെ നിറവിലും ആദ്ധ്യാത്മിക ,ജീവ കാരുണ്യ സേവന മേഖലകളിൽ സജീവമാണ്.
എഴുത്ത്: ബാലഗോപാൽ ഇരിയ
No comments