Breaking News

കണ്ണൂർ സെൻട്രൽ ജയിയിൽ റെയ്ഡ് പ്രതികളിൽ നിന്നും ഫോൺ പിടികൂടി പെരിയ ഇരട്ട കൊലക്കേസിലെ ഒന്നാം പ്രതി പീതാംബരനടക്കം മൂന്നു പേരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പെരിയ ഇരട്ട കൊലക്കേസിലെ ഒന്നാം പ്രതി പീതാംബരനടക്കം മൂന്നു പേരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ശനിയാഴ്ച രാത്രിയാണ് പരിശോധന നടന്നത്. മാസങ്ങള്‍ക്ക് മുമ്പ് പെരിയ കേസിലെ മറ്റൊരു പ്രതി ജയിലില്‍ നിന്ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങക്കും നിരന്തരമായി വീഡിയോ കോള്‍ ചെയ്യുന്നതിന്റെ വിവരങ്ങള്‍ പുറത്ത് വന്നതിന് ശേഷം ജയില്‍ ഡിജിപിയുടെ നിര്‍ദേശ പ്രകാരമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക സംഘം റെയ്ഡ് നടത്തിയത്. ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികളടക്കമുള്ള സിപിഎം പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ വിഐപി പരിഗണന നല്‍കുന്നവെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. പെരിയ കേസിലെ 11 പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 2019 ഫെബ്രുവരി 21 മുതല്‍ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. ഒന്നാം പ്രതി പീതാംബരന്‍, സജി വര്‍ഗീസ്, വിജിന്‍ ശ്രീരാഗ്, അശ്വിന്‍, സുരേഷ്, രജ്ഞിത്, മുരളി, പ്രദീപ് കുട്ടന്‍, സുഭീഷ് എന്നിവരാണ് പെരിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. ജയിലില്‍ നിന്ന് ഫോണുകള്‍ പിടികൂടിയ സംഭവം രഹസ്യമാക്കി വെച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

No comments