സര്‍ക്കാര്‍ അനുമതിയോടെ കാസർകോട് ജില്ലയില്‍ കൊന്നത് 38 കാട്ടുപന്നികളെ നിലവില്‍ അനുമതിയുള്ളത് 49 പേർക്ക്
കാസര്‍ഗോഡ്: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ നിബന്ധനകള്‍ക്കു വിധേയമായി വെടിവച്ചുകൊല്ലാനുള്ള സര്‍ക്കാര്‍ അനുമതിയുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഇതുവരെ കൊന്നത് 38 കാട്ടുപന്നികളെ. ജില്ലയില്‍ 49 പേര്‍ക്കാണ് നിലവില്‍ ഇതിനുള്ള അനുമതിയുള്ളത്.
കഴിഞ്ഞ സെപ്റ്റംബര്‍ 26 ന് കര്‍ഷകനും അഭിഭാഷകനും ഗണ്‍ ലൈസന്‍സീസ് അസോസിയേഷന് ജില്ലാ പ്രസിഡന്റുമായ ബാഡൂരിലെ പ്രദീപ് റാവു മേപ്പോടാണ് അനുമതി പ്രകാരം ജില്ലയില്‍ ആദ്യമായി പന്നിയെ വെടിവച്ചുകൊന്നത്. ബോവിക്കാനം ബാലവടുക്കത്തെ അബ്ദുല്‍ ഗഫൂറാണ് ഏറ്റവുമധികം പന്നികളെ കൊന്നത്-11. ഇതെല്ലാം മുളിയാര്‍ പഞ്ചായത്ത് പരിധിയില്‍നിന്നു മാത്രമാണെന്നതും ശ്രദ്ധേയമാണ്. അതേസമയം കഴിഞ്ഞ ഡിസംബറില്‍ അക്രമകാരിയായ പന്നിയെ വെടിവയ്ക്കുന്നതിനിടെ പന്നിയുടെ പ്രത്യാക്രമണത്തില്‍ ലൈസന്‍സ് ഉടമയായ വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയി കൊല്ലപ്പെട്ടത് ദുഃഖകരമായ തിരിച്ചടിയുമായി.
നിയമം വന്നിട്ടും ജില്ലയില്‍ പന്നികളുടെ ശല്യത്തിന് കാര്യമായ ശമനമില്ലെന്ന യാഥാര്‍ഥ്യവും നിലനില്ക്കുന്നു. എണ്ണത്തില്‍ ക്രമാതീതമായി പെരുകിയ പന്നികളെ നിയന്ത്രിക്കാന്‍ നിബന്ധനകള്‍ക്കു വിധേയമായ അനുമതികള്കൊണ്ട് കഴിയില്ലെന്നും, ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കള്ളിംഗ് തന്നെ നടപ്പാക്കേണ്ടതുണ്ടെന്നുമാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയായാല്‍ പന്നികളുടെ മാംസം പാഴാക്കാതെ പ്രയോജനപ്പെടുത്താനും കഴിയും.
No comments