'ട്രാൻസ്ഗ്രിഡിൽ അടക്കം കോടികളുടെ അഴിമതി, നിയമനം വാട്‌സ് ആപ്പിലൂടെ'; അന്വേഷണം വേണമെന്ന് വിഡി സതീശൻ
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി വകുപ്പില്‍ നടത്തിയ ക്രമക്കേടിനെ കുറിച്ച് കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിന്റെ വെളിപ്പെടുത്തതില്‍ ഗൗരവമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോപണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും വിഡി സതീശന്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡില്‍ നടക്കുന്നത് കടുത്ത അഴിമതിയാണെന്നും അന്വേഷണം നടത്താനുള്ള പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇടുക്കിയില്‍ സിപിഐഎം നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങള്‍ക്ക് കെഎസ്ഇബി ഭൂമി തുച്ഛമായ വിലക്ക് പാട്ടത്തിന് നല്‍കിയെന്നാണ് കേസ്. അതില്‍ വൈദ്യുതി ബോര്‍ഡിന് കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ട്. അതിന്റെ ടെന്റര്‍ നടപടികളെല്ലാം വിചിത്രമായിരുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വൈദ്യുതി ബോര്‍ഡില്‍ നടന്ന മറ്റ് ക്രമക്കേടുകളും ചൂണ്ടികാട്ടി. മുതിരപ്പുഴയാറിനും കൊച്ചി ധനുഷ്‌കോടിക്കും ഹൈവേക്കും ഇടയിലുള്ള 16 ഏക്കര്‍ സ്ഥലവും ഇതുപോലെ ഹൈഡല്‍ ടൂറിസത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡിനോ റെഗുലേറ്ററി കമ്മീഷനോ അറിയാതെ ജീവനക്കാരില്‍ ആറായിരം പേര്‍ക്ക് നിയമനം കൊടുത്തിട്ടുണ്ട്. വാട്‌സ്ആപ്പിലുടെ മെസേജ്ജ് അയച്ചിട്ടാണ് നിയമനം.
വൈദ്യുതി ബോര്‍ഡ് വിളിക്കാന്‍ പോകുന്ന ടെന്ററിന്റെ വിശദാംശങ്ങള്‍ എന്‍ജീനിയര്‍മാര്‍ മുന്‍കൂട്ടി കരാറുകാര്‍ക്ക് മുന്‍കൂട്ടി വിവരം കൊടുക്കുകയാണെന്നാണ് ചെയര്‍മാന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ആയിരം കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കഴിഞ്ഞ സര്‍ക്കാരില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ടെന്റര്‍ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നു എന്നതായിരുന്നു അതിന്റെ കാരണം. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് വൈദ്യുതി ബോര്‍ഡില്‍ ട്രാന്‍ഗ്രിഡുമായി ബന്ധപ്പെട്ട് നടന്നത്. ചെയര്‍മാന്‍ ആരോപണം ഉന്നയിച്ചതിലൂടെ അതും പുറത്ത് വരികയാണ്. അത് കൂടാതെ മൂന്ന് കമ്പനികളില്‍ നിന്നും വൈദ്യുതി ബോര്‍ഡ് വൈദ്യൂതി വാങ്ങുന്നുണ്ട്. 585 മെഗാവോള്‍ട്ട് വൈദ്യുതിയാണ് വാങ്ങുന്നത്. അതിനും റെഗുലേറ്ററി ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. എല്ലാവര്‍ഷവും ബോര്‍ഡിന് 5000 കോടി രൂപ നഷ്ടമാണെന്നും വിഡി സതീശന്‍ പറഞ്ഞു.
No comments