Breaking News

പോക്സോ കേസ്; റോയ് വയലാട്ട് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട്, അഞ്ജലി റീമ ദേവ്, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭീഷണിപ്പെടുത്തി പണം തട്ടാൻ ആണ് പരാതിക്കാർ ശ്രമിക്കുന്നതെന്നാണ് മുൻകൂർ ജാമ്യഹർജിയിൽ പറയുന്നത്. എന്നാൽ റോയ് അടക്കമുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സർക്കാർ നിലപാട്. അതുകൊണ്ടുതന്നെ മുൻകൂർ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കും.

മോഡലുകളുടെ അപകട മരണത്തിന്റെ പേരിൽ ചിലർ തന്നെ പ്രത്യേക ലക്ഷ്യത്തോടെ കേസുകളിൽ കുടുക്കാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാ​ഗമായാണ് പുതിയ കേസെന്ന് റോയ് വയലാട്ട് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ പ​രി​ഗണിച്ച കോടതി പ്രതികളുടെ അറസ്റ്റ് തടഞ്ഞിരുന്നു. 2021 ഒക്ടോബർ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂർത്തിയാകാത്ത മകളും നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈം​ഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതിയായ അഞ്ജലി ഒളിവിലിരുന്ന് നിരന്തരം വേട്ടയാടുകയാണെന്നും പരാതിക്കാരി പറഞ്ഞു.

No comments