വെള്ളരിക്കുണ്ട് വടക്കാകുന്ന് മരുതുകുന്ന് ഖനന സംബന്ധമായ ഫോൺ സംഭാഷണം അന്വേഷിക്കുക: സംരക്ഷണ സമിതിയുടെ പ്രതിഷേധ കൂട്ടായ്മ ഫെബ്രുവരി 20 ന്
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കിലെ വടക്കാകുന്ന് മരുതുകുന്ന് ഭാഗങ്ങളിലെ ഖനനാനുമതികളുമായി ബന്ധപ്പെട്ട് നവ മാധ്യമങ്ങളിൽ ബളാൽ പഞ്ചായത്ത് സെക്രട്ടറിയും ഖനന മുതലാളിയും തമ്മിലെന്ന് പ്രചരിക്കുന്ന ഫോൺ സംഭാഷണത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തുക,
ജനപ്രതിനിധികളുടെയും സംരക്ഷണ സമിതി പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ പ്രദേശങ്ങൾ സന്ദർശിക്കണമെന്ന കളക്ടറുടെ നിർദ്ദേശം പാലിക്കാതെ പ്രദേശങ്ങൾ സന്ദർശിച്ച് ജോയിന്റ് റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥ നടപടികൾ അന്വേഷണ വിധേയമാക്കുക,
കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്ന് റിപ്പാർട്ടുകൾ സമർപ്പിക്കുന്നതിന് മുൻപേ റിപ്പോർട്ട് തങ്ങൾക്ക് അനുകൂലമെന്ന ഖനന മുതലാളിയുടെ വാക്കുകൾ ഉദ്യോഗസ്ഥരും ഖനന മുതലാളിയും തമ്മിലുള്ള ബന്ധമാണ് സൂചിപ്പിക്കുന്നത്, ഉദ്യോഗസ്ഥ നടപടികൾ പുന:പരിശോധിക്കുക,
നാളിതുവരെ ഈ പ്രദേശത്ത് ഖനനാനുമതികൾ നൽകിയിട്ടില്ല എന്നാണ് ജിയോളജി വകുപ്പ് കളക്ടർക്ക് നൽകിയ രേഖകളിൽ സൂചിപ്പിക്കുന്നത്, നിയമവിരുദ്ധമായാണ് മുൻപുണ്ടായിരുന്നവർ അനുമതികൾ നേടിയതെന്ന് ഖനന മുതലാളി സംഭാഷണത്തിൽ സൂചിപ്പിക്കുന്നു, ഈ അവസരത്തിൽ കഴിഞ്ഞ വർഷമൊഴികെ 2019 മുതൽ ഖനനാനുമതികൾ പുതുക്കി നൽകി വരുന്ന കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്ത് സെക്രട്ടറിമാരുടെ നടപടികൾ അന്വേഷണ വിധേയമാക്കുക,
ചില ജനപ്രതിനിധികൾ ഉൾപ്പെടെ പല പ്രമുഖരെയും സ്വാധീനിച്ചാണ് അനുമതികൾ നേടിയതെന്ന് ഖനന മുതലാളി വ്യക്തമാക്കുന്നു, ഇതിൽ വിശദമായ അന്വേഷണം നടത്തി ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് നൽകിയ അനുമതികൾ റദ്ദ് ചെയ്യുക.. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 2022 ഫെബ്രുവരി 20 ന് ഞായറാഴ്ച്ച രാവിലെ 10.30 മുതൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും, തുടർന്ന് സംരക്ഷണ സമിതി വിപുലീകരിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്ന് സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു.
No comments