Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറിന് ഹൊസ്ദുർഗ് കോടതി മൂന്നുവർഷം തടവും പിഴയും വിധിച്ചു


കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്നുവർഷം തടവും അരലക്ഷം രൂപ പിഴയും. കള്ളാറിലെ സുനിൽ ജോസഫിനെ (52) ആണ് ഹൊസ്ദുർഗ് അതിവേഗ കോടതി ജഡ്ജ് സി. സുരേഷ്‌കുമാർ ശിക്ഷിച്ചത്. 2019-ലാണ് കേസിനാസ്പദമായ സംഭവം. ഓട്ടോഡ്രൈവറായിരുന്ന പ്രതി 14 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. രാജപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്.എം.എസ്. ഡിവൈ.എസ്.പി. കെ. ഹരിശ്ചന്ദ്ര നായ്കാണ്. ഇന്ത്യൻ ശിക്ഷാനിയമം 354 പ്രകാരം രണ്ടുവർഷം കഠിനതടവ്, 25,000 രൂപ പിഴ. പോക്‌സോ ആക്ടിലെ ഏഴ്, എട്ട് വകുപ്പുകളിൽ മൂന്നുവർഷം തടവ്, 25,000 രൂപ പിഴ ഇങ്ങനെ രണ്ടുവകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. തടവ് ഒരുമിച്ച് മൂന്നുവർഷം അനുഭവിച്ചാൽ മതി. പിഴത്തുക ഇരയ്ക്ക്‌ നൽകണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ബിന്ദു ഹാജരായി.

No comments