തൊണ്ടിമുതലുകൾ വീണ്ടെടുക്കൽ ; കാഞ്ഞിരപ്പൊയിലിലെ കറുകവളപ്പിലെ അശോകനുമായി പൊലീസ് തിരുവനന്തപുരത്തേക്ക്
കാഞ്ഞങ്ങാട് : കാഞ്ഞിരപ്പൊയിലിലെ കറുകവളപ്പിലെ അശോകനെ നാല് ദിവസത്തേക്ക് അമ്പലത്തറ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. സ്റ്റേഷൻ അതിർത്തിയിൽ നടന്ന രണ്ട് കവർച്ച കേസുകളിൽ തെളിവെടുപ്പിനും തൊണ്ടിമുതലുകൾ കണ്ടെടുക്കാനുമാണ് തിങ്കളാഴ്‌ച വരെ കസ്റ്റഡിയിൽ വാങ്ങിയത്. അമ്പലത്തറ എസ്ഐ മധുസൂദനൻ കുടുക്കുവളപ്പിൽ നൽകിയ അപേക്ഷയെ തുടർന്നാണിത്. പൊലീസ് ഇയാളെയും കൊണ്ട് തിരുവനന്തപുരത്തേക്ക് തിരിച്ചു.
തായന്നൂരിലെ പ്രഭാകരന്റെ വീട്ടിൽ നിന്നും മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ ഒരു താലിയും മൊബൈൽ ഫോണും കണ്ടെടുക്കാനുണ്ട്. ഇത് തിരുവനന്തപുരം ബീമാപള്ളിക്ക് സമീപത്തെ കടയിൽ വിറ്റതായി അശോകൻ മൊഴി നൽകിയിരുന്നു. ഇത് കണ്ടെടുക്കാനാണ് യാത്ര.
പ്രഭാകരന്റെ വീട്ടിൽ നിന്നും മോഷ്ടിച്ച മറ്റ് ആഭരണങ്ങളും ഒരു മൊബൈൽ ഫോണും കേസിലെ കൂട്ടുപ്രതിയായ സ്വകാര്യ ബസ് കണ്ടക്ടർ ബന്തടുക്കയിലെ മഞ്ജുനാഥനുമായി നടത്തിയ തെളിവെടുപ്പിൽ മംഗളൂരുവിൽ നിന്നും കാസർകോട് നിന്നും കണ്ടെത്തിയിരുന്നു. ബാക്കി സ്വർണവും മൊബൈൽ ഫോണും അശോകനാണ് വിറ്റതെന്നാണ് മഞ്ചുനാഥൻ മൊഴി നൽകിയത്.
കാഞ്ഞിരപ്പൊയിൽ കറുകവളപ്പിൽ മാധവിയുടെ വീട്ടിൽ നിന്നും പതിനായിരം രൂപയും മോഷ്ടിച്ചിരുന്നു. ഇതിന്റെ തെളിവെടുപ്പിനായി അശോകനെ മടിക്കൈയിൽ കൊണ്ടുപോകും.
ചുമട്ടുതൊഴിലാളി അനിലിന്റെ ഭാര്യ വിജിതയെ തലക്കടിച്ച് വീഴ്‌ത്തി ശേഷം കവർച്ചചെയ്ത മാലയും വളകളും കണ്ണൂരിലേയും തൃശൂരിലേയും ജ്വല്ലറികളിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തിരുന്നു.
No comments