വെസ്റ്റ് എളേരി ഇനി പ്ലാസ്റ്റിക് മുക്തം, ജൂലൈ ഒന്നുമുതൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിക്കും
കുന്നുംകൈ : പ്ലാസ്റ്റിക് മാലിന്യം പെരുകുന്നത് ഒഴിവാക്കാനും ജനങ്ങൾക്ക് അവബോധമുണ്ടാക്കി ‘പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്തെന്ന ലക്ഷ്യത്തിലേയ്ക്ക് വെസ്റ്റ് എളേരി പഞ്ചായത്ത് പുതിയ പദ്ധതിക്കു രൂപം നൽകി. പഞ്ചായത്തില മുഴുവനും പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഒഴിവാക്കാനുള്ള നിർദേശങ്ങൾ നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈ ഒന്നുമുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കാന്‍ വെസ്റ്റ് എളേരി പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത വ്യാപാരികളുടെ യോഗത്തില്‍ തീരുമാനമായി.ഹരിത കേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് പഞ്ചായത്തില്‍ രൂപീകരിച്ച ഹരിത കർമ സേനയുടെ നേതൃത്വത്തില്‍ മുഴുവന്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മാസംതോറും പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കും. ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ ഉടന്‍ തന്നെ ക്ലീന്‍ കേരള കമ്പനിക്കു കൈമാറും. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ആയിരക്കണക്കിനു തുണി സഞ്ചികൾ വിവിധ പ്രദേശങ്ങളിൽ മുമ്പ് സൗജന്യമായി വിതരണം ചെയ്തുവെങ്കിലും കൊവിഡ് മൂലം പൂര്‍ണ്ണമായും നടപ്പിലായില്ല. ഇപ്പോള്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്നും ഘട്ടം ഘട്ടമായി പഞ്ചായത്തില്‍ പ്ലാസ്റ്റിക്കുകള്‍ പൂര്‍ണ്ണമായും നിരോധിക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായില്‍ പറഞ്ഞു. യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ തങ്കച്ചന്‍ , വ്യാപാരികളെ പ്രതിനിധീകരിച്ചു എ ദുല്‍കിഫിലി, ഡാജി ഓടക്കല്‍,ബർക്ക്മാൻ ജോർജ്,ആൻ്റോ, പഞ്ചായത്ത് സെക്രട്ടറി സി.കെ. പങ്കജാക്ഷന്‍ എന്നിവര്‍ സംബന്ധിച്ചു.
No comments