Breaking News

തുടർച്ചയായി മൂന്ന് കൊലപാതകങ്ങൾ: മംഗളൂരുവിൽ അതീവ ജാഗ്രത, കേരള പൊലീസും ജാഗ്രതയിൽ കാസർകോട്, കണ്ണൂർ, അതിർത്തി മേഖലകളിൽ കർശന പരിശോധന




മംഗളൂരു:തുടര്‍ച്ചയായ മൂന്ന് കൊലപാതകങ്ങളെ തുടര്‍ന്ന് മംഗ്ലൂരുവില്‍ അതീവ ജാഗ്രത തുടരുന്നു. നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഫാസിലിന്‍റെ ഖബറടക്കം സൂറത്കലില്‍ നടത്തി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അതേസമയം യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തുടര്‍ച്ചയായ കൊലപാതകങ്ങളെ കര്‍ണാടക മുഖ്യമന്ത്രി അപലപിച്ചു.

മുഖം മൂടി അണിഞ്ഞ് വെളുത്ത് ഹ്യൂണ്ടായ് കാറിലെത്തിയ നാലംഗ സംഘമാണ് ഇന്നലെ രാത്രി ഫാസിലിനെ വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സൂറത്കല്‍ പള്ളിയിൽ നടന്ന ഫാസിലിൻ്റെ ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ വന്‍ ജനകൂട്ടമാണ് എത്തിയത്. ഫാസിലിനെ കൊലപ്പെടുത്തിയവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഫാസിലിന്‍റെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് വ്യക്തമായിട്ടില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക പ്രവര്‍ത്തകരുമായി അടുപ്പമുള്ള ആളായിരുന്നു 23 കാരനായ ഫാസില്‍.

യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തിലെ പ്രതികാരമാകാം ഫാസിൽ വധം എന്ന സംശയത്തിനിടെ കൊലപാതകത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അപലപിച്ചു. എല്ലാ ജീവനും വിലപ്പെട്ടതാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്താമക്കി. നിലവിൽ മൂന്ന് പേര്‍ പൊലീസ് കസ്റ്റിഡിയിലുണ്ട്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദക്ഷിണ കന്നഡയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി നല്‍കി. മദ്യശാലകള്‍ അടച്ചു.

അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. 19 താല്‍ക്കാലിക ചെക്ക്പോസ്റ്റുകള്‍ തുറന്നു. എഡിജിപിയും മംഗ്ലൂരു കമ്മീഷ്ണറും അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സംഘര്‍ഷ മേഖലകളില്‍ ക്യാമ്പ് ചെയ്യുകയാണ്. യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ 15 പേരെ ചോദ്യം ചെയ്യുകയാണ്. ഹിന്ദുത്വ സംഘടനകള്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചു.

No comments