Breaking News

കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെ ആനക്കൂട്ടത്തോടൊപ്പം വിട്ടു; സന്തോഷം പങ്കുവച്ച് മന്ത്രി ചെറുപുഴ വളയംകുണ്ടിലെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിന്നുമാണ് ഒറ്റപ്പെട്ട നിലയിൽ കാട്ടാനകുട്ടിയെ വനം വകുപ്പ് അധികൃതർക്ക് ലഭിച്ചത്



തിരുവന്തപുരം: മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുളായി വനത്തില്‍ നിന്ന് കൂട്ടം തെറ്റി നാട്ടിലിറങ്ങിയ കുട്ടികൊമ്പനെ ലോക ഗജ ദിനമായ ഇന്ന് തന്നെ തിരികെ ആനക്കൂട്ടത്തിന്‍റെ കൂടെ വിടാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറച്ചു. നിലമ്പൂര്‍ നെടുങ്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ കൂട്ടം തെറ്റിയ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ കാട്ടാനക്കുട്ടിയെ നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് കാട്ടാനക്കൂട്ടത്തോടൊപ്പം ചേര്‍ത്തു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കാട്ടാനക്കുട്ടിയെ നെടുങ്കയം ഐബി കോമ്പൗണ്ടില്‍ കണ്ടെത്തിയത്.

ചെറുപുഴ വളയംകുണ്ടിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നും വനം വകുപ്പ് അധികൃതര്‍ കാട്ടാനകുട്ടിയെ പിടികൂടി കാട്ടാനക്കൂട്ടത്തിനൊപ്പം വിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുട്ടിയാന വീണ്ടും വഴി തെറ്റി നാട്ടിലേക്ക് തന്നെ ഇറങ്ങി. ജനവാസ മേഖലയിലേക്ക് കാട്ടാനകുട്ടി എത്തിയതോടെ സെല്‍ഫി എടുക്കാനും മറ്റുമായി നാട്ടുകാരും കൂടി. ഇതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കരുളായി വനം റെയിഞ്ച് ഓഫീസർ എം എൻ നജ്മൽ അമീനിന്‍റെ നിർദേശ പ്രകാരം നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി ആനക്കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. പല തവണ പരിശ്രമിച്ചെങ്കിലും കുട്ടിയാനയെ ആനക്കൂട്ടത്തിനൊപ്പം വിടാനായില്ല. ഒടുവില്‍ ഇന്ന് വീണ്ടും പരിശ്രമം തുടരുകയും കാട്ടാനക്കുട്ടി ആനക്കൂട്ടത്തിനൊപ്പം ചേരുകയുമായിരുന്നു. ലോക ഗജ ദിനത്തില്‍ തന്നെ അനാഥമായ കാട്ടാനക്കുട്ടിയ ആനക്കൂട്ടത്തിനൊപ്പം ചേര്‍ക്കാനായിതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നായിരുന്നു വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഫോസ്ബുക്ക്.


മന്ത്രി എ കെ ശശീന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്



ലോക ഗജ ദിനമായ ഇന്ന് കൂട്ടംതെറ്റി ഒറ്റപ്പെട്ട കാട്ടാനക്കുട്ടിയെ ആനക്കൂട്ടത്തോടൊപ്പം ചേര്‍ക്കാനയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് നിലമ്പൂരിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍. നിലമ്പൂര്‍ നെടുങ്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ കൂട്ടം തെറ്റിയ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ കാട്ടാനക്കുട്ടിയെ നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് കാട്ടാനക്കൂട്ടത്തോടൊപ്പം ചേര്‍ത്തിരിക്കുയാണ്.
10.08.2022-ന് രാവിലെയാണ് ഏകദേശം മൂന്നുനാല് മാസം പ്രായമായ കാട്ടാനക്കുട്ടിയെ നെടുങ്കയം ഐ.ബി കോമ്പൗണ്ടില്‍ കണ്ടെത്തിയത്. അവിടെ നിന്നും കാനേകര ഭാഗത്തേക്ക് പോയ കാട്ടാനക്കുട്ടി രാത്രി 8.30 ഓടെ ചെറുപുഴ വളയംകുണ്ടിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് എത്തിപ്പെടുകയായിരുന്നു. ഇവിടെ നിന്നും വനം വകുപ്പ് അധികൃതര്‍ പിടികൂടി ചെറുപുഴ തേക്കുതോട്ടത്തിനു സമീപം കാട്ടാനക്കൂട്ടത്തോടൊപ്പം ചേരുന്നതിനായി ഇറക്കി വിട്ടെങ്കിലും വീണ്ടും കൂട്ടം തെറ്റി പിറ്റേദിവസം പുലര്‍ച്ചെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ജനവാസ മേഖലയില്‍ എത്തിപ്പെട്ടു. വീണ്ടും പലതവണ കാട്ടിലേക്ക് കയറ്റി വിട്ടെങ്കിലും തിരികെ ഇറങ്ങുകയായിരുന്നു. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് രാവിലെയോടെയാണ് കാട്ടാനക്കുട്ടിയെ ആനക്കൂട്ടത്തോടൊപ്പം ചേര്‍ക്കാനായത്.

No comments