Breaking News

ലോകകപ്പ് വിജയാഘോഷങ്ങൾക്കിടെ സംഘർഷം; കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു, തിരുവനന്തപുരത്ത് എസ് ഐക്ക് മർദനം


തിരുവനന്തപുരം: ലോകകപ്പ് ഫെെനൽ ആഘോഷങ്ങൾക്കിടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സംഘർഷം. കണ്ണൂരിൽ ഫുട്ബോൾ ആഹ്ളാദത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തിരുവനന്തപുരത്ത് എസ് ഐക്ക് മദ്യപ സംഘത്തിന്റെ മർദനമേറ്റു. കൊട്ടാരക്കരയിൽ ഡിവൈഎഫ്ഐ- എഐവൈഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. എറണാകുളത്തും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആഘോഷത്തിനിടെ മർദ്ദനമേറ്റു. കണ്ണൂർ പള്ളിയാൻ മൂലയിലാണ് ഫുട്ബോൾ ആഹ്ളാദത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് വെട്ടേറ്റത്. വെട്ടേറ്റവരിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്. അനുരാഗ്, ആദർഷ്, അലക്സ് ആൻറണി എന്നിവർക്കാണ് പരുക്കേറ്റത്. മൂവരും സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെ 12.40 ഓടെയായിരുന്നു സംഭവം. നേരത്തെ ലോകകപ്പ് മത്സരത്തിൽ ബ്രസീൽ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു.

തിരുവനന്തപുരത്ത് പൊഴിയൂർ എസ്ഐ എസ് സജിക്കാണ് മർദനമേറ്റത്. മദ്യപ സംഘമാണ് ആക്രമിച്ചത്. പ്രതി പൊഴിയൂർ സ്വദേശി ജസ്റ്റിനെ (32) പൊലിസ് പിടികൂടി. എസ്.ഐയുടെ തലക്കും കെെയ്ക്കും പരുക്കേറ്റിട്ടുണ്ട്. പൊഴിയൂ‍ർ ജം​ഗ്ഷനിൽ കളി കാണാൻ സ്ക്രീൻ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘ‍ർഷം ഉണ്ടായത്. രാത്രി പതിനൊന്നര മണിയോടെ രണ്ട് യുവാക്കൾ ഇവിടെ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കി. പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പൊഴിയൂർ സ്വദേശിയായ ജസ്റ്റിൻ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ എസ്ഐയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരിയിലുണ്ടായ മറ്റൊരു സംഘർഷത്തിൽ എസ്ഐക്ക് പരുക്കേറ്റു. തലശ്ശേരി എസ്ഐ മനോജിനാണ് മർദ്ദനമേറ്റത്.

എറണാകുളം കലൂരിൽ ആഘോഷത്തിനിടെ പോലീസുകാർക്ക് ക്രൂരമർദ്ദനമേറ്റു. ഒരു സംഘം ആളുകൾ ചേർന്ന് വാഹനം തടഞ്ഞത് പൊലീസ് ചോദ്യം ചെയ്തത് ആണ് പ്രകോപനകാരണമെന്നാണ് വിവരം. പൊലീസുകാരെ നിലത്തിട്ടു വലിച്ചിഴച്ചു. മർദ്ദനത്തിന്റെ ദൃശ്യങ്ങളിൽ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ആറ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം കൊട്ടാരക്കര പൂവറ്റൂരിൽ ലോകകപ്പ് ഫൈനലിനിടെ ഡിവൈഎഫ്ഐ- എഐവൈഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു.

No comments