Breaking News

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് മുൻ കോൺഗ്രസ് നേതാവ് അഡ്വ. സി കെ ശ്രീധരൻ


കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ സിപിഐഎം അംഗവുമായ അഡ്വ. സി കെ ശ്രീധരൻ. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള ഒമ്പത് പ്രതികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം വക്കാലത്ത് ഏറ്റെടുത്തത്. ക്രിമിനൽ അഭിഭാഷക രംഗത്ത് പ്രമുഖനാണ് സി കെ ശ്രീധരൻ. മുൻ കെപിസിസി ഉപാദ്ധ്യക്ഷനായിരുന്നു സി കെ ശ്രീധരൻ. ഒന്നാം പ്രതി പീതാംബരൻ, രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളായ സജി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ മണികണ്ഠൻ, ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമ‍ന്‍, 22 ഉം 23 ഉം പ്രതികളായ രാഘവന്‍ വെളുത്തോളി, കെ വി ഭാസ്ക്കരന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സി കെ ശ്രീധരൻ വാദിക്കുക.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഫെബ്രുവരി രണ്ടിന് സിബിഐ സ്പെഷ്യൽ കോടതിയിൽ വീചാരണ ആരംഭിക്കും. 2019 ഫെബ്രുവരി 17നാണ് രാഷ്ട്രീയ വൈരാഗ്യം മൂലം കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിൽ 24 പ്രതികളാണുളളത്. കൊലപാതകത്തിന് പിന്നാലെ ഒന്നാം പ്രതി പീതാംബരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് സിപിഐഎം പറഞ്ഞിരുന്നു. എന്നാൽ പാർട്ടി തന്നെയാണ് അഡ്വ. സി കെ ശ്രീധനെ പീതാംബരന് വേണ്ടി ഏര്‍പ്പാടാക്കിയതെന്ന ആരോപണമുയരുന്നുണ്ട്.

No comments