Breaking News

'2019ൽ കാസർകോട് മത്സരിക്കാനെത്തിയതു മുതൽ ഉണ്ണിത്താൻ കറുത്ത കുറി ചാർത്തുന്നില്ല'; ഉണ്ണിത്താനെ പരിഹസിച്ചു കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്



കോഴിക്കോട്: കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസിലെ മൃദുഹിന്ദുത്വ പരാമര്‍ശത്തില്‍ പ്രതികരിച്ചാണ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്. വിദ്യാഭ്യാസ കാലം മുതല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൊട്ടാരക്കര മഹാഗണപതിയുടെ കറുത്ത കുറി ചാര്‍ത്തിയിരുന്നു. എന്നാല്‍ 2019ല്‍ കാസര്‍കോട് മത്സരിക്കാനെത്തിയതു മുതല്‍ ഉണ്ണിത്താന്‍ കറുത്ത കുറി ചാര്‍ത്തുന്നില്ല. ഇത് എന്തു കൊണ്ടാണെന്ന് കൗതുകത്തിന് വേണ്ടിയെങ്കിലും ചിന്തിക്കുന്നത് നല്ലതാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പേരെടുത്ത് പരാമര്‍ശിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ മറ്റൊരു മുന്‍ വനിതാ കോണ്‍ഗ്രസ് നേതാവിനെയും പരോക്ഷമായി പരിഹസിക്കുകയും ചെയ്തു. ഈ വനിതാ സുഹൃത്ത് കാസര്‍കോട് മത്സരിക്കാന്‍ വരുന്നതിന് മുന്‍പ് തട്ടം ഇടില്ലായിരുന്നു എന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസിന്റെ അടിമ മനോഭാവമാണെന്നും അതില്‍ എകെ ആന്റണിക്ക് വളരെ വലിയ പങ്കാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ആത്മാഭിമാനം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എന്റെ പ്രിയ സുഹൃത്ത് ശ്രീ ഉണ്ണിത്താനെ വിദ്യാര്‍ത്ഥികാലം മുതല്‍ കൊട്ടാരക്കര മഹാഗണപതിയുടെ കറുത്ത തിലകം ചാര്‍ത്തിയ സുന്ദരമായ മുഖത്തോടെയേ കേരളം കണ്ടിട്ടുള്ളൂ. 2019 ഏപ്രില്‍ മുതല്‍ ആ തിലകം നാമാരും കാണാത്തതെന്തുകൊണ്ടെന്ന ചോദ്യം വെറും കൗതുകത്തിനുവേണ്ടിയെങ്കിലും നമുക്ക് ചിന്തിച്ചുനോക്കുന്നത് നല്ലതല്ലേ. കാസര്‍ഗോഡ് മല്‍സരിക്കാന്‍ വരുന്നതിനുമുന്‍പ് എന്റെ മറ്റൊരുസുഹൃത്തായ കോണ്‍ഗ്രസ്സ് മുന്‍ നേതാവ് തട്ടമേ ഇടുമായിരുന്നില്ല. ഇവിടെയാണ് ബഹുമാന്യനായ ശ്രീ. എ. കെ. ആന്റണിയുടെ ബധിരവിലാപം ചര്‍ച്ചയാവുന്നത്.

കോണ്‍ഗ്രസ്സ് ആദ്യം ആത്മാഭിമാനം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടത്. അടിമ മനോഭാവമാണ് കോണ്‍ഗ്രസ്സിനെ ഈ നിലയിലെത്തിച്ചത്. അതില്‍ ആന്റണിക്കുള്ള പങ്ക് ചെറുതല്ലതാനും. ഭൂരിപക്ഷസമുദായം കോണ്‍ഗ്രസ്സിന്റെ ചെപ്പടിവിദ്യകളില്‍ വീഴാന്‍ പോകുന്നില്ലെന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും നെറ്റിയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന നെടുങ്കന്‍ കളഭക്കുറികള്‍ ആന്റണിയെ ബോധ്യപ്പെടുത്തുന്നില്ലെങ്കില്‍ തകരാറ് അദ്ദേഹത്തിനുമാത്രമെന്നു കരുതി സമാധാനിക്കുകയല്ലാതെ കോണ്‍ഗ്രസ്സുകാര്‍ക്ക് വേറൊരു നിവൃത്തിയുമില്ല.

No comments